തിരുവനന്തപുരം : കുളിക്കാനിറങ്ങുന്നതിനിടെ മലങ്കാര ജലാശയത്തിലെ കയത്തിൽ മുങ്ങിപ്പോയ നടൻ അനിൽ നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപ് മരണം സംഭവിക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലാ സ്വദേശി അരുൺ രാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.ക്രിസ്മസ് ദിനത്തിൽ വൈകിട്ട് അഞ്ച് മണിയോടെ സുഹൃത്തുകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ ആഴമേറിയ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം എത്തി അനിലിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു.
ആംബുലൻസിലേക്ക് കയറ്റുമ്പോൾ അനിലിന് ജീവനുണ്ടായിരുന്നു. ഡാം സൈറ്റിൽ നിന്നും അനിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മരിച്ച നിലയിലാണ് അനിലിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്ടർമാർ പറയുന്നത്.ജോജു ജോർജ് നായകനായ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കാനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ക്രിസ്മസ് പ്രമാണിച്ച് ഇവിടേക്ക് പാലായിൽ നിന്നും അരുണും മറ്റൊരു സുഹൃത്തും കൂടി എത്തുകയായിരുന്നു. തുടർന്നാണ് ഷൂട്ടിംഗ് ലൊക്കേഷന് അടുത്തുള്ള ഡാം സൈറ്റിലെത്തി ഇവർ കുളിക്കാനിറങ്ങി. നീന്തൽ അറിയാവുന്ന ആളായിരുന്നു അനിലെന്ന് അരുൺ പറയുന്നു.