ചെന്നൈ: നയൻ താരയും വിഘ്നേഷ് ശിവനും ചേർന്ന് രൂപം നൽകിയ പുതിയ പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സ് യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് പരാതി. സാമൂഹിക പ്രവത്തകനായ കണ്ണൻ എന്ന വ്യക്തിയാണ് ചെന്നൈ മെട്രോപൊളിറ്റൻ കമ്മീഷണർ ഓഫീസിൽ പരാതി നൽകിയിരിക്കുന്നത്. നിർമാണ കമ്പനിയുടെ പേരാണ് പരാതിക്കാരനെ അസ്വസ്ഥനാക്കുന്നത്.
തമിഴ്നാട്ടിൽ ഏറെ ആരാധകരുള്ള നയൻതാരയും വിഘ്നേഷ് ശിവനും ചേർന്ന് തുടങ്ങിയ പുതിയ സിനിമാ നിർമ്മാണ കമ്പനിക്ക് റൗഡി പിക്ചേഴ്സ് എന്ന പേര് നൽകിയത് സംസ്ഥാനത്ത് റൗഡിസം വളരാൻ കാരണമാകുമെന്ന് പരാതിയിൽ പറയുന്നു. റൗഡി പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനിയെ വിലക്കണമെന്നും നയൻതാരയേയും വിഘ്നേഷ് ശിവനെയും അറസ്റ്റ് ചെയ്യണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
അജിത് നായകനാകുന്ന റൗഡി പിക്ചേഴ്സിന്റെ പുതിയ ചിത്രമായ എ കെ 62ന്റെ ആഘോഷവുമായി ബന്ധപ്പെട്ട് യുവാക്കൾ തെരുവിൽ പടക്കം പൊട്ടിച്ചത് ജനജീവിതം തടസപ്പെടുത്തിയെന്നും അന്ന് അവർ തീർത്തും റൗഡികളെപ്പോലെയാണ് പെരുമാറിയതെന്നും പരാതിയിൽ പറയുന്നു. വിശ്വാസത്തിന് ശേഷം അജിത്തും നയൻതാരയും ഒന്നിച്ചെത്തുന്ന ചിത്രമാണ് എകെ 62.