തിരുവനന്തപുരം : സംവിധായകൻ സനൽകുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ. നടി മഞ്ജു വാര്യരുടെ പരാതിയിലാണ് സംവിധായകൻ അറസ്റ്റിലായത്. പാറശാലയിലെ ബന്ധുവീട്ടിൽ വച്ചാണ് അറസ്റ്റു ചെയ്യപ്പെട്ടത്. മഞ്ജു വാര്യർ അഭിനയിച്ച കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനൽകുമാർ ശശിധരൻ. ഏറെ നാടകീയമായാണ് പൊലീസ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചുകൊണ്ട് സനൽകുമാർ ശശിധരൻ നിരന്തരമായി ഫെയ്‌സ് ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു.

മഞ്ജു  വാര്യർ വീട്ടുതടങ്കലിലാണെന്നും, അവരുടെ രണ്ട് മാനേജർ മാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും നിരവധി തവണ പോസ്റ്റിട്ടു. ഇതേ തുടർന്നാണ് മഞ്ജു വാര്യർ നേരിട്ടെത്തി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. എളമക്കര പൊലീസാണ് കേസന്വേഷം ഏറ്റെടുത്തിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരമായി അപമാനിക്കുകയും പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. സിറ്റി പൊലീസ് പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് പാറശാലയിലെ ബന്ധുവീട്ടിൽ നിന്നും സനൽകുമാറിനെ കസ്റ്റഡിയിലെടുത്തത്.

താൻ രണ്ടു വർഷമായി വധ ഭീഷണി നേരിടുകയാണെന്നും, ഭയം കാരണം ഒളിവിൽ കഴിയുകയാണെന്നുമാണ് സംവിധായകൻ പറയുന്നത്. പൊലീസ് അറസ്റ്റു ചെയ്യുന്ന വേളയിലും തന്നെ ആരോ തട്ടിക്കൊണ്ടുപോവുകയാണെന്നും താൻ വധിക്കപ്പെടുമെന്നും സനൽകുമാർ ഫെയ്‌സ് ബുക്കിൽ ലൈവിൽ ആരോപിച്ചു. എന്നാൽ അജ്ഞാതർ തട്ടിക്കൊണ്ടു പോവുകയാണെന്ന ആരോപണം പൊലീസ് നിഷേധിച്ചു. പൊലീസ് പ്രോട്ടക്ഷൻ ആവശ്യപ്പെട്ട് ഫെയ്‌സ് ബുക്ക് ലൈവിൽ എത്തിയ സനലിനോട് താങ്കളെ അറസ്റ്റു ചെയ്തത് പൊലീസ് ആണെന്ന് പാറശ്ശാല പൊലീസ് അറിയിച്ചു.
 
ഇതോടെ തന്റെ പേരിലുള്ള കേസ് എന്താണെന്നറിയണമെന്നും, എഫ് ഐ ആറിന്റെ കോപ്പി കാണണമെന്നുമായി ആവശ്യം. സനൽകുമാർ ശശിധരനെ ഇന്ന് വൈകിട്ടോടെ എളമക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരന്തരമായി മഞ്ജു വാര്യക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിടുകയും വ്യക്തതയില്ലാത്ത ആരോപണങ്ങളുന്നയിക്കുകയുമായിരുന്നു സനൽകുമാർ ശശിധരൻ.
 
ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മഞ്ജു വാര്യർക്ക് ജീവന് ഭീഷണിയുണ്ടെന്നായിരുന്നു സംവിധായകന്റെ ആരോപണം. സംസ്ഥാന സർക്കാരും ഒരു രാഷ്ട്രീയ പാർട്ടിയുമാണ് ഇതിന്റെ പിന്നിലെന്നാണ് സനലിന്റെ ആരോപണം. എന്നാൽ  ആരാണ് വധിക്കാൻ ശ്രമിക്കുന്നതെന്നോ, മഞ്ജു വാര്യരുടെ ജീവന് ഭീഷണിയെന്ന ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്നോ വ്യക്തമല്ല. 
 
 

LEAVE A REPLY

Please enter your comment!
Please enter your name here