ചെന്നൈ: നടി മീനയുടെ ഭർത്താവും സോഫ്‌റ്റ്‌വെയർ രംഗത്തെ വ്യവസായിയുമായിരുന്ന വിദ്യാസാഗർ അന്തരിച്ചു. ശ്വാസകോശത്തിൽ കടുത്ത അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വിദ്യാസാഗറിനും മീനയ്‌ക്കും മകൾക്കും ജനുവരി മാസത്തിൽ കൊവിഡ് ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾക്ക് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ കുറച്ച്‌വർഷങ്ങളായി കടുത്ത ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു വിദ്യാസാഗർ. അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലായിരുന്നു. എന്നാൽ അവയവദാതാവിനെ ലഭിക്കാൻ വൈകിയതോടെ ചൊവ്വാഴ്‌ച വൈകുന്നേരം നില രൂക്ഷമായി. തുടർന്നാണ് അന്ത്യം സംഭവിച്ചത്.
2009ലാണ് മീനയും വിദ്യാസാഗറും തമ്മിലുളള വിവാഹം നടന്നത്. ഇവർക്ക് നൈനിക എന്ന മകളുണ്ട്. വിജയ് നായകനായ തെരി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്‌ചവച്ചിരുന്നു. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനവും ഞെട്ടലും രേഖപ്പെടുത്തി.