പി.ആർ.സുമേരൻ

കൊച്ചി: മലയാള ചലച്ചിത്രരംഗം ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് നിര്‍മ്മാതാവ് കെ ടി രാജീവും തിരക്കഥാകൃത്ത് കെ ശ്രീവര്‍മ്മയും. സിനിമാ മേഖല പൂര്‍ണ്ണമായും ചില വ്യക്തികളാല്‍ നിയന്ത്രിക്കപ്പെടുകയാണ്. നവാഗതരായ സംവിധായകരും നിര്‍മ്മാതാക്കളും ഇത്തരക്കാരുടെ ഇടപെടല്‍ മൂലം സിനിമാ മേഖലയില്‍ നിന്ന് പുറന്തള്ളപ്പെടുകയാണ്. താരങ്ങളെപ്പോലും നിയന്ത്രിക്കുന്നത് ഈ ഉപജാപകസംഘങ്ങളാണ്. ആത്മാര്‍ത്ഥമായി സിനിമയെ സമീപിക്കുകയും നല്ല സിനിമകളുണ്ടാകണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നവാഗതര്‍ക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ല.

ഉപജാപകസംഘങ്ങളുടെ വാലാട്ടികളായി നടക്കുന്നവരെ മാത്രമേ സിനിമയില്‍ പരിഗണിക്കുന്നുള്ളൂവെന്ന് കെ ടി രാജീവും കെ ശ്രീവര്‍മ്മയും ആരോപിച്ചു. മലയാളസിനിമയുടെ ഭാവി തന്നെ അവതാളത്തിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആര് സിനിമ ചെയ്യണം? ആര് നിര്‍മ്മിക്കണം? ആര് അഭിനയിക്കണം? എന്നെല്ലാം തീരുമാനിക്കുന്നത് സിനിമയിലെ ചില വ്യക്തികളാണ്. അവരെ അനുസരിക്കുന്നവരെ മാത്രമാണ് അവര്‍ നിലനിര്‍ത്തുന്നത്. ഇത് അംഗീകരിക്കാനാവില്ല. സിനിമയെ തകര്‍ക്കാനേ ഇത്തരം കൂട്ടുകെട്ട് കൊണ്ട് കഴിയൂ.

മലയാള സിനിമ ഒരുകാലത്ത് സൗഹൃദകൂട്ടായ്മയില്‍ നിന്നാണ് പിറവിയെടുത്തിട്ടുള്ളത്. അതിലൂടെ എത്രയോ നല്ല സിനിമകളുണ്ടായി. നവാഗതരായ ഒത്തിരിപേര്‍ സിനിമയുടെ മേഖലകളില്‍ പ്രതിഭ തെളിയിച്ച് പ്രശസ്തരായി മാറി. നല്ല വളക്കൂറുള്ള മണ്ണ് പോലെയായിരുന്നു ഒരുകാലത്ത് മലയാളസിനിമാ രംഗം. ഇപ്പോള്‍ അതെല്ലാം മാറിമറിഞ്ഞു. ഒരാള്‍ക്കും ഉപജാപകസംഘങ്ങളുടെ അനുമതി തേടാതെ സിനിമയിലേക്ക് കടന്നുവരാന്‍ കഴിയാതെയായി. എല്ലാരുടെയും അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ട നിലയിലാണ്. ഒന്നും തുറന്നുപറയാനാവുന്നില്ല. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന ഭയവും സിനിമയിലെ ഭാവിയും ഓര്‍ത്ത് താരങ്ങള്‍പോലും മൗനം പാലിക്കുകയാണ്. സ്വതന്ത്ര ചിന്താഗതിയോടെ എല്ലാവര്‍ക്കും സിനിമ ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരും സിനിമാ സംഘടനകളും മുന്നിട്ടിറങ്ങണം. കെ ടി രാജീവും ആര്‍ ശ്രീവര്‍മ്മയും ആവശ്യപ്പെട്ടു.

റിലീസിനൊരുങ്ങുന്ന ‘രണ്ടാം മുഖം ‘എന്ന ചിത്രമാണ് ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം. മിഴി, ദിനം നോര്‍ത്ത് എന്‍റ് അപ്പാര്‍ട്ട്മെന്‍റ്സ്, ഇരയെ തേടല്‍, ബാല്‍ക്കണി തുടങ്ങിയ ചിത്രങ്ങള്‍ ഇരുവരും നിര്‍മ്മിക്കുകയും തിരക്കഥ ഒരുക്കുകയും ചെയ്ത സിനിമകളാണ്. നിര്‍മ്മാതാക്കളുടെ സംഘടനയിലെ പ്രശ്നങ്ങളും സംഘടനയുടെ ആസ്ഥാനമന്ദിരം നിര്‍മ്മിച്ചതിലെ സാമ്പത്തിക തിരിമറിയും പുറത്തുകൊണ്ടുവന്നത് കെ ടി രാജീവായിരുന്നു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് കെ ടി രാജീവിനെ പുറത്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here