അഹമ്മദാബാദ് :  കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പ്രചരണം ഔദ്യോഗികമായി ആരംഭിച്ച് ഔദ്യോഗിക സ്ഥാനാർത്ഥി മല്ലികാർജുന ഖാർഗെ. വെള്ളിയാഴ്ച മഹാത്മാ ഗാന്ധിയുടെയും സർദ്ദാർ വല്ലഭായി പട്ടേലിന്റേയും ജന്മസ്ഥലമായ ഗുജറാത്തിൽ നിന്നുമാണ് തന്റെ പ്രചരണം ഖാർഗെ തുടങ്ങിയത്.

അഹമ്മദാബാദിൽ എത്തിയ ഖാർഗെ ഗുജറാത്ത് പിസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇത് ഞങ്ങളുടെ വീടിനുള്ളിൽ നടക്കുന്ന തെരഞ്ഞെടുപ്പാണ്, അതിനാൽ ഞാൻ പ്രതിനിധികളെയും നേതാക്കളെയും കണ്ടു, അവർ എന്നെ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ നേതാക്കളുമായുള്ള പാർട്ടിയുടെ ബന്ധം കാരണമാണ് പ്രചരണം അഹമ്മദാബാദിൽ നിന്നും തുടങ്ങിയിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ‘കോൺഗ്രസ് പ്രത്യയശാസ്ത്രം സംരക്ഷിക്കുക’, ‘മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ആദർശങ്ങളും തത്വങ്ങളും മുന്നോട്ട് കൊണ്ടുപോകുക’ എന്നതാണ് തന്റെ ലക്ഷ്യമെന്നും ഖാർഗെ പറഞ്ഞു.

തന്റെ സ്വന്തം ഇഷ്ടത്തിനല്ല മത്സരിക്കുന്നത് എന്നും ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരിക്കാത്തതും, പാർട്ടിയിലെ മുതിർന്ന നേതാക്കളുടേയും മറ്റുള്ളവരുടേയും നിർബന്ധംമൂലമാണ്  മത്സരംഗത്തിറങ്ങിയതെന്നും  ഖാർഗെ പറഞ്ഞു.

കോൺഗ്രസിൽ ഒരു റിമോർട്ട് കണ്ട്രോളായി നിയന്ത്രിക്കില്ല. തങ്ങൾ ഒന്നിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. നിങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്രവട്ടം തെരഞ്ഞെടുപ്പ് നടത്തി എന്ന് നിങ്ങൾ ചോദിക്കുന്നില്ല. എല്ലാ പ്രസിഡന്റുമാരും സമവായത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്, നിങ്ങൾ റിമോട്ട് കൺട്രോളിനെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കുന്നു! ബിജെപിയിൽ ആർക്കാണ് റിമോട്ട് കൺട്രോൾ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ ഗാന്ധി കുടുംബത്തെ റിപ്പോർട്ട് ചെയ്യുന്നത് തുടരുമോ എന്ന ചോദ്യത്തിന് ഖാർഗെ ചോദിക്കുന്നു.

അതേസമയം ഖാർഗേയുടെ മുഖ്യ എതിരാളി മലയാളി കൂടിയായ ശശി തരൂർ തമിഴ്‌നാട്ടിൽ പ്രചരണം തുടരുകയാണ്. അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളിൽ ഉണ്ടാകുന്ന ജനത്തിരക്കും വളരെ ശ്രദ്ധേയമായ കാര്യമാണ്. അതേസമയം, നേതാക്കൾ ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുന്നുവെന്ന പരാതി അദ്ദേഹം ട്വിറ്ററിലൂടെ ആവർത്തിച്ചു. മത്സരത്തിൽ ‘നിഷ്പക്ഷത’ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

തമിഴ്‌നാട്ടിലെ കോൺഗ്രസ് പാർട്ടി സഹപ്രവർത്തകരിൽ നിന്നും ഊഷ്മളമായ സ്വീകരണം ലഭിച്ചു. പക്ഷെ നേതാക്കൾ ആരും എത്തിയിരുന്നില്ല. നേതാക്കളോട് മാറിനിൽക്കുന്നതിന് പാർട്ടി നിർദേശിച്ചതായി തമിഴ്‌നാട് മാധ്യമങ്ങൾ ആരോപിക്കുകയും ചെയ്തു. അതേസമയം, തനിക്ക് പിന്തുണയായി ഡസൺ കണക്കിന് അണികൾ പങ്കെടുത്തുവെന്നും ട്വീറ്റിൽ തരൂർ ആരോപിച്ചു.

അതേസമയം, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. താൻ നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തരൂർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here