കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവു തേടി നടന്‍ ഉണ്ണി മുകുന്ദന്‍. ഈ മാസം 17 ന് വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചു വെന്ന കുറ്റം ഉള്‍പ്പെടെ ആരോപിച്ച് ആരോപിച്ച് ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്‌റ്റേ ഈ മാസം ഒന്‍പതിന് ഹൈക്കോടതി നീക്കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു വ്യക്തമാക്കി ഹര്‍ജിഭാഗം തന്റെ പേരില്‍ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്നു പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേ നീക്കിയത്.

 

ഈ വിഷയം ഗൗരവതരമാണെന്നും ജസ്റ്റിസ് കെ. ബാബു അഭിപ്രായപ്പെട്ടു. സത്യവാങ്മൂലം വ്യാജമാണെന്നു പരാതിക്കാരി അറിയിച്ച സാഹചര്യത്തില്‍ സത്യവാങ്മൂലം നല്‍കിയതെങ്ങനെയെന്നു വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാജ രേഖ ചമയ്ക്കല്‍ , കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചു.

ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ സൈബി ജോസ് കിടങ്ങൂരാണ് ഉണ്ണിമുകുന്ദനുവേണ്ടി ആദ്യം ഹാജരായത്. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോള്‍ അഡ്വ സൈബിക്കു പകരം ജൂനിയര്‍ അഭിഭാഷകനായിരുന്നു ഹാജരായത്.

2017 ല്‍ സിനിമാ ചര്‍ച്ചയ്ക്കിടെ ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക,സ്ത്രീത്വത്തെ അപമാനിക്കു തുടങ്ങിയ ലക്ഷണങ്ങളോടെ മോശമായി പെരുമാറിയെന്നാണ് പരാതി. വിചാരണ പുരോഗമിക്കുന്നതിനിടെയാണ് കേസ് റദ്ദാക്കാന്‍ ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here