മുംബയ്: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ ഫോണുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) പിടിച്ചെടുത്തു. ഇന്നലെ ആറ് മണിക്കൂറോളമാണ് എൻ.സി.ബി ദീപികയെ ചോദ്യം ചെയ്തത്.നടിമാരായ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു.
ടാലന്റ് മാനേജർ ജയ സാഹ, ഫാഷൻ ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവരുടെ ഫോണുകളും എൻ.സി.ബി പിടിച്ചെടുക്കുകയും, ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.മുംബയിലെ കൊളാബയിലെ എവ്ലിൻ ഗസ്റ്റ് ഹൗസിൽവച്ചായിരുന്നു ദീപികയെ ചോദ്യം ചെയ്തത്.എൻ.സി.ബിയുടെ ബല്ലാർഡ് എസ്റ്റേറ്റ് ഓഫീസിൽവച്ച് ശ്രദ്ധ കപൂറിനെയും, സാറ അലിഖാനെയും ചോദ്യം ചെയ്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള വാട്സാപ്പ് ചാറ്റിനെക്കുറിച്ചാണ് എൻ.സി.ബി ഇവരോട് ചോദിച്ചത്. നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രബർത്തിയിൽ നിന്നാണ് ദീപിക ഉൾപ്പെടെയുള്ള താരങ്ങളുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.