കാന്‍സര്‍ (Cancer) രോഗ ചികിത്സാരംഗത്തിന് പ്രതീക്ഷയേകി ന്യൂയോര്‍ക്കിലെ മരുന്ന് പരീക്ഷണം (Drug Trial) വിജയം. ∙ മലാശയ അർബുദ ബാധിതരായ 18 പേരിൽ ‘ഡൊസ്റ്റർലിമാബ്’ (Dostarlimab) എന്ന പുതിയ മരുന്നു പരീക്ഷിച്ചതാണ് ഫലം കണ്ടത്. പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവർക്കും സൗഖ്യം ലഭിക്കുന്നത് അർബുദ ചികിത്സാ രംഗത്ത് ആദ്യമാണ്. ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലായിരുന്നു പരീക്ഷണം.

മുന്‍പ് കീമോതെറാപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സ ചെയ്തിട്ടു ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 അർബുദ രോഗികൾക്കു മൂന്നാഴ്ചയിൽ ഒരിക്കൽ വീതം 6 മാസത്തേക്ക് ഡൊസ്റ്റർലിമാബ് നൽകി. അർബുദ വളർച്ച തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടർന്നിട്ടില്ലാത്തതുമായ രോഗികളിലായിരുന്നു പരീക്ഷണം നടത്തിയത്. 6 മാസം കഴിച്ചപ്പോൾ അർബുദ വളർച്ച പൂർണമായും ഇല്ലാതായി. അർബുദ നിർണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്കാൻ, എംആർഐ സ്കാൻ ഉൾപ്പെടെ എല്ലാ പരിശോധനയിലും രോഗം പൂർണമായും മാറിയതായി കണ്ടെത്തി. ഇവരില്‍ പാർശ്വ ഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

ശരീരത്തിലെ ആന്റിബോഡികൾക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നു പരീക്ഷണത്തിനു നേതൃത്വം നൽകിയ ഡോ.ലൂയി എ.ഡയസ് ജൂനിയർ പറഞ്ഞു. അർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നു പ്രമുഖ ഡോക്ടർമാർ വിലയിരുത്തി.

അര്‍ബുദ ചികിത്സാ രംഗത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന ഈ പരീക്ഷണ വിജയത്തെ ഏറെ ആശ്വസത്തേടെയാണ് ആരോഗ്യരംഗം വീക്ഷിക്കുന്നത്. എന്നിരുന്നാലും, കൂടുതൽ രോഗികൾക്ക് ഇത് പ്രവർത്തിക്കുമോയെന്നും ക്യാൻസര്‍ പൂര്‍ണമായും ഭേദമാക്കാന്‍ ഇതിലൂടെ സാധിക്കുമോ എന്നറിയാൻ വലിയ തോതിലുള്ള പരീക്ഷണം ആവശ്യമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here