സംസ്ഥാനത്ത് ഏഴുപേർക്കുകൂടി സിക വൈറസ് സ്ഥിരീകരിച്ചു. നേരത്തേ രോഗവ്യാപനം സംശയിച്ചിരുന്ന തലശ്ശേരി കോടതിയിലെ ഏഴുപേരാണ് രോഗബാധിതരായത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം എട്ടായി. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ച ഫലമാണ് പുറത്തുവന്നത്.

ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന് കോടതികളിലെ ജീവനക്കാർക്കും കോടതിയിൽ ഹാജരായ അഭിഭാഷകർക്കും രണ്ട് ജഡ്ജിമാർക്കുമാണ് ശാരീരികപ്രശ്‌നങ്ങളുണ്ടായത്. നൂറോളം പേർ അസുഖബാധിതരായ സാഹചര്യത്തിൽ മൂന്ന് കോടതികൾ അടച്ചിട്ടിരുന്നു.

ഒരാഴ്ച മുൻപാണ് തലശ്ശേരി കോടതി ജീവനക്കാർക്കിടയിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ശരീരത്തിൽ തടിപ്പ്, ക്ഷീണം, പനി തുടങ്ങിയവയായിരുന്നു അനുഭവപ്പെട്ടിരുന്നത്. കോടതിയുടെ പ്രവർത്തനത്തെ ആകെ ബാധിക്കുന്ന വിധത്തിലായിരുന്നു വൈറസ് ബാധ.

എന്താണ് സിക വൈറസ്?

സിക്ക എന്നത് ഒരു ആർ.എൻ.എ. വൈറസാണ്. ഫ്‌ളേവി വൈറസ് എന്ന കുടുംബത്തിൽ വരുന്ന ഒരു വൈറസാണ്. കൊതുകുവഴിയാണ് രോഗം പകരുന്നത്. 1947-ൽ ഉഗാണ്ടയിലെ സിക്ക കാടുകളിൽ റീസസ് കുരങ്ങുകളിലാണ് വൈറസിനെ കണ്ടെത്തുന്നത്. അടുത്ത വർഷമായപ്പോഴേക്കും ഈ വൈറസിനെ ഈഡിസ് ആഫ്രിക്കാനസ് എന്ന കൊതുകളിൽ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. തുടർന്ന് പ്രദേശത്തെ ആദിവാസി വിഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രക്തത്തിൽ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.

ഇതോടെയാണ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഈയൊരു രോഗം വരുന്നത്. എന്നാൽ അരനൂറ്റാണ്ട് കാലത്തോളം സിക്കയെപറ്റി ലോകത്ത് വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിരുന്നില്ല. 2007വരെ കാര്യമായ ചർച്ചകളൊന്നും ഇതേപ്പറ്റി നടന്നിരുന്നില്ല. 2007ൽ പസഫിക് ദ്വീപായ യാപ്പിൽ സിക്ക വൈറസ് പടർന്നുപിടിച്ചു. ആദ്യം കണ്ടെത്തിയതിനേക്കാൾ ഒരുപാട് രൂപാന്തരം യാപ്പിലെ സിക്ക വൈറസിന് സംഭവിച്ചുവെന്ന് പരിശോധനയിൽ വ്യക്തമായി.

യാപ് ദ്വീപിലെ 70 ശതമാനം ആളുകളെയും സിക്ക ബാധിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. അത് കഴിഞ്ഞ് 2013ലാണ് സിക വീണ്ടും ലോകശ്രദ്ധയിലെത്തിയത്. പസഫിക് ഐലന്റായ മൈക്രോനേഷ്യയിൽ സിക എത്തുകയും ജനിതക വ്യതിയാനങ്ങൾ സംഭവിക്കുകയും ചെയ്തു.

പക്ഷെ ഇന്നത്തേപ്പോലെ സിക ഒരു അപകടകാരിയാണെന്ന് ലോകം വിലയിരുത്തുന്നത് 2015ൽ ബ്രസീലിൽ രോഗം പടർന്നുപിടിച്ചപ്പോഴാണ്. 15 ലക്ഷത്തോളം ആളുകളെ അന്ന് സിക്ക ബാധിച്ചുവെന്നാണ് കരുതപ്പെടുന്നത്. സിക്ക കാരണം ഗർഭസ്ഥ ശിശുക്കളുടെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞത്. വലിപ്പം കുറഞ്ഞ തലകളുള്ള കുട്ടികൾ ജനിക്കുന്നതിന് കാരണമായി തീരുമെന്നുമുള്ള കാര്യങ്ങളും അന്നാണ് ലോകം ശ്രദ്ധിച്ചത്.

ഇതോടെ ആഗോള ആരോഗ്യ പ്രതിസന്ധിയായി സിക്കയെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. സിക പടർന്നുപിടിച്ചാൽ അത് ഭാവി തലമുറയെ ബാധിക്കുമെന്ന് വിലയിരുത്തി സിക ബാധയെ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. ഇതിന് ശേഷം ലോകവ്യാപകമായി വലിയൊരു നിരീക്ഷണം സികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നുവരുന്നു. എന്നാൽ ഇന്ത്യയിൽ അത്ര വലുതായി സിക ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജസ്ഥാനിലും തമിഴ്‌നാട്ടിലും സിക ബാധയുണ്ടായിട്ടുണ്ടെങ്കിലും അത് വളരെ കൂടുതലായി പടർന്നുപിടിച്ചിട്ടുണ്ടായിരുന്നില്ല.

സികയുടെ ലക്ഷണങ്ങൾ

നിപ്പ, കോവിഡ് തുടങ്ങിയ രോഗങ്ങൾ വെച്ച് നോക്കുമ്പോൾ സികയുടെ ലക്ഷണങ്ങൾ അത്ര ഗുരുതരമല്ല. തീവ്രതകുറവാണെങ്കിലും ഡെങ്കിപ്പനിയുമായി ഇതിന് സാമ്യമുണ്ട്. എന്നാൽ അത്രത്തോളം ഗുരുതര ലക്ഷണങ്ങൾ ഉണ്ടാക്കില്ല. അഞ്ചിൽ നാലുപേർക്കും ലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകില്ല. ചിലരിൽ ചെറിയ പനിമാത്രമായി വന്ന് രോഗം അടങ്ങുകയാണ് ചെയ്യുക. അഞ്ചിൽ ഒരാൾക്ക് മാത്രമേ ഡോക്ടറെ കാണേണ്ട സാഹചര്യമുണ്ടാകു.

കിടത്തിച്ചികിത്സ വേണ്ടിവരുന്നത്ര പനി വളരെ അപൂർവമായി മാത്രമേ ഉണ്ടാകു. മരണ സാധ്യതയൊക്കെ വളരെ വിരളമാണ്. ആകെ രണ്ട് പ്രശ്‌നങ്ങളാണ് പൊതുവെ സികയുമായി ബന്ധപ്പെട്ട് ഉയർത്തുന്നത്. സിക്ക വളരെ രൂക്ഷമായി പടർന്നുപിടിക്കുന്ന ഇടങ്ങളിൽ ഗർഭിണികളായ സ്ത്രീകളെ സിക്ക ബാധിക്കാനിടയായാൽ അവരുടെ കുഞ്ഞുങ്ങളെ അത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന് സിക വ്യാപകമായി പടരുന്ന പ്രദേശങ്ങളിൽ രോഗം വന്നുപോയവരിൽ ഗിലൻ ബേരി സിൻഡ്രോം എന്ന ആരോഗ്യപ്രശനം ഉടലെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗിലൻ ബേരി സിൻഡ്രോം വരുന്നവർക്ക് നാഡി സംബന്ധമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുക. കൈകാലുകൾക്ക് ബലക്കുറവുണ്ടാകുന്ന അവസ്ഥയാണിത്.

പനി, ചെങ്കണ്ണ്, പേശിവേദന, ശരീരത്തിൽ ചുവന്ന തടിപ്പുകൾ എന്നിവയാണ് രോഗത്തിന്റെ മറ്റ് ലക്ഷണങ്ങൾ.

ഡെങ്കിപ്പനിയായി തെറ്റിധരിക്കാം

ഡെങ്കിയും, ചിക്കുൻ ഗുനിയയും, സിക്കയും ഒരേജാതി കൊതുകുകളാണ് പരത്തുന്നത്. അതുകൊണ്ട് തന്നെ ഡെങ്കി പടരുന്ന മേഖലയിൽ തന്നെ സിക്ക വൈറസും വ്യാപിക്കും. അതിനാൽ തന്നെ സിക്ക ബാധയുണ്ടായാൽ പോലും അതിനെ ഡെങ്കിയായി വളരെയധികം തെറ്റിധരിക്കപ്പെടും. അതിനാൽ തന്നെ ഡെങ്കിയുടെ ലക്ഷണങ്ങളുള്ളവരും എന്നാൽ ഡെങ്കി പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് കാണിക്കുന്നവരിലുമാണ് സിക്ക പരിശോധന നടത്താറുള്ളത്. ലക്ഷണങ്ങൾ അനുസരിച്ച് ഡെങ്കിയിൽ ഇതിനെ വേർതിരിച്ചറിയാൻ പ്രയാസമാണ്.

സിക പടരുന്നത് കൊതുകുവഴി

കൊതുക് കടിച്ചാണ് സിക പ്രധാനമായും പടരുന്നത്. 99.9 ശതമാനം സാധ്യതയും കൊതുക് വഴിയാണ് രോഗം പടരുക. ഫ്‌ളേവി വിഭാഗത്തിൽ പെടുന്ന വൈറസായതിനാൽ രേതസിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ലൈംഗിക ബന്ധത്തിലൂടെ സിക മറ്റൊരാളിലേക്ക് പടരാൻ സാധ്യതയുണ്ട്.

ബ്രസീലിൽ രോഗം പടർന്നുപിടിച്ച കാലത്ത് ഒളിമ്പിക്‌സിന് പോയി വന്ന അത്‌ലറ്റുകളോടും പൗരന്മാരോടും പങ്കാളികളിൽ നിന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറച്ചുകാലത്തേക്ക് മാറ്റിവെക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അത് ഈയൊരു സാധ്യത കണക്കിലെടുത്താണ്.

ചില സമയത്ത് രക്തമുൾപ്പെടെയുള്ള അവയവങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ സിക പകരാൻ കാരണമാകുന്നുണ്ട്.

പ്രതിരോധം കൊതുകുനിവാരണം

സിക നമ്മുടെ നാട്ടിൽ വരാൻ സാധ്യതയുള്ള രോഗമാണ്. അതിനാൽ തന്നെ കൊതുക് നിവാരണം മാത്രമാണ് ഇതിനുള്ള പോംവഴി. രോഗം പരക്കാതിരിക്കാൻ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം.

ഈഡിസ് വിഭാഗത്തിൽ പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. ഇവ ഒരു കണ്ടെയ്‌നർ ബ്രീഡറാണ്. വളരെ കുറഞ്ഞ ജലാംശത്തിൽ പോലും മുട്ടയിട്ട് പെരുകാൻ കഴിയുന്ന കൊതുകുകളാണ് ഇവ. വീടിന്റെ പരിസരത്തുള്ള ചെറിയ പാത്രത്തിലോ, കരിയിലക്കൂട്ടത്തിലോ, മാലിന്യകൂമ്പാരത്തിലോ ഒക്കെ മുട്ടയിട്ട് വളരുന്ന കൊതുകുകളാണ് ഈഡിസ് വിഭാഗത്തിലുള്ളത്.

അതിനാൽ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. ചെടിച്ചട്ടികളിലും അടുക്കളയിലും, ഫ്രിഡ്ജിന്റെ പിൻഭാഗം, പൊട്ടിയ സിങ്കുകൾ ഉൾപ്പെടെ വീടിനുള്ളിൽ പോലും മുട്ടയിട്ട് പെരുകാൻ കഴിയുന്നവയാണ് ഇത്തരം കൊതുകുകൾ. അതിനാൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം. അതിനൊപ്പം ഗർഭിണികളായ സ്ത്രികളെ പ്രത്യേകമായി സംരക്ഷിക്കേണ്ടതുണ്ട്. കൊതുകുകടിയേൽക്കാതെ അവരെ സംരക്ഷിക്കാനുള്ള നടപടിയെടുക്കണം. നമുക്ക് രോഗം വന്നാലും നമ്മളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ കൊതുകുകടിയേൽക്കാതെ മാറി സുരക്ഷിതരായി വിശ്രമിക്കണം.

അതോടൊപ്പം ഏതെങ്കിലും പ്രദേശത്ത് കൂടുതൽ പനി പടരുകയും ജനിക്കുന്ന കുട്ടികൾക്ക് തലയുടെ വലിപ്പം കുറയുകയും ചെയ്യുന്നുണ്ടോയെന്നും നിരീക്ഷിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here