തമിഴ്നാട്ടിലെ വെല്ലൂരില് ഉൽക്ക വീണു ബസ് ഡ്രൈവർ മരിച്ച സംഭവം 200 വർഷത്തിനിടെ ലോകത്ത് ആദ്യത്തേതെന്ന് റിപ്പോർട്ട്. ഇതിനു മുൻപ് ഉൽക്കപതിച്ച് ആളുകൾക്കു പരുക്കേറ്റിരുന്നെങ്കിലും ഒരാൾക്കു ജീവൻ നഷ്ടമാകുന്നത് ആദ്യമാണ് എന്നാണു വിദഗ്ധർ പറയുന്നത്. വെല്ലൂർ ഭാരതീദാസൻ എൻജിനീയറിങ് കോളജ് വളപ്പില് ഉൽക്ക വീണു ഒരാള് കൊല്ലപ്പെടുകയും മൂന്നു പേര്ക്കു പരുക്കേല്ക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച ഉണ്ടായ സംഭവത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉൽക്ക തന്നെയാണ് പതിച്ചതെന്ന് സ്ഫോടകവസ്തു വിദഗ്ധരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ജയലളിത സ്ഥിരീകരിച്ചിരുന്നു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ഐഎസ്ആർഒ) നിന്നുള്ള വിദഗ്ധ സംഘം വിശദ പരിശോധന നടത്തിയിരുന്നു.

സ്ഫോടനം നടന്ന ഭാഗത്തു രണ്ടടിയോളം താഴ്ചയിൽ കുഴി രൂപപ്പെട്ടിരുന്നു. സമീപ കെട്ടിടത്തിന്റെ ജനാലകളുടെയും ഇവിടെ നിർത്തിയിട്ടിരുന്ന ബസുകളുടെയും ചില്ലുകളും തകർന്നു.

എന്താണ് ഉൽക്ക?

പൊട്ടിത്തകർന്ന ഛിന്ന ഗ്രഹങ്ങളുടെയോ വാൽനക്ഷത്രങ്ങളുടെയോ അവശിഷ്ടങ്ങളാണ് ഉൽക്കകൾ. ചെറു പാറക്കഷണങ്ങളും പൊടിപടലങ്ങളും ലോഹങ്ങളുമടങ്ങുന്ന ഇവ കോടിക്കണക്കിനു വർഷങ്ങളായി സൂര്യനെ വലംവയ്ക്കുന്നു. ചിലതു ഭൗമാന്തരീക്ഷവുമായി കൂട്ടിയുരസി എരിഞ്ഞുതീരും. അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുകയും ചെയ്യും. കുഞ്ഞു കല്ലുകൾ മുതൽ കൂറ്റൻ പാറകളുടെ വരെ വലുപ്പമുള്ളവയുണ്ടാകും. കേരളത്തിൽ പല സ്ഥലങ്ങളിലും ഉൽക്ക വീണിട്ടുണ്ട്. ഉൽക്ക വീണാണു മരണമെങ്കിൽ ശാസ്ത്രീയമായി വളരെ എളുപ്പത്തിൽ സ്ഥിരീകരിക്കാം– കാരണം ഭൗമ വസ്തുക്കളുടെ ഘടനയിൽ നിന്നു വ്യത്യസ്തമാണ് ഉൽക്ക ശിലകളുടെ ഘടന.

LEAVE A REPLY

Please enter your comment!
Please enter your name here