ന്യൂഡല്ഹി: ഡല്ഹിയിലെ വനിതാ ഹെല്പ് ലൈന് നമ്പറായ 181 ഇനി സംസ്ഥാന വനിതാ കമ്മിഷനു കീഴില് പ്രവര്ത്തിക്കും. ഈ ഹെല്പ് ലൈന് നമ്പറിന്റെ ചുമതല എ.എ.പി സര്ക്കാര് ഡല്ഹി വനിതാ കമ്മിഷന് കൈമാറി. വൈകാതെ ഇതിനെ രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ വനിതാ ഹെല്പ് ലൈനാക്കി മാറ്റുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാള് പറഞ്ഞു.
ഈനമ്പര് ഇതുവരെ കൈകാര്യം ചെയ്തിരുന്നത് ഡല്ഹി സര്ക്കാരാണ്. എന്നാല് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി വനിതാ ശിശുക്ഷേമ വകുപ്പും മാലിവാളും തമ്മില് നടന്ന യോഗങ്ങളിലാണ് പുതിയ തീരുമാനത്തില് എത്തിച്ചേര്ന്നത്.
കമ്മിഷനു കീഴില് ഹെല്പ് ലൈനിന് പുതിയ മുഖം നല്കാനാണ് പരിപാടി. പുറത്തെയും അകത്തെയും േവാളന്റിയര്മാരുടെ എണ്ണം വര്ധിപ്പിക്കാനും സ്റ്റാഫുകളുടെ അംഗസംഖ്യ കൂട്ടാനും പദ്ധതിയുണ്ട്. ഹെല്പ് ലൈന് വഴി ലഭിക്കുന്ന പരാതിയില് എത്രയും വേഗം ഇടപെടുന്നതിനായി കൂടുതല് ഓഫീസുകള് തുറക്കും.
ഹെല്പ് ലൈനിലെ സ്റ്റാഫും എ.എ.പി സര്ക്കാരുമായി ചില തര്ക്കങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില് ഹെല്പ് ലൈന് വനിതാ കമ്മിഷനു കീഴിലാക്കിയതിന് പ്രസക്തിയുണ്ട്. ഹെല്പ് ലൈന് മേധാവി അടുത്തിടെ ഡല്ഹി സെക്രട്ടേറിയറ്റിന് മുന്നില് പ്രതിഷേധിച്ചിരുന്നു. വനിതാ കമ്മിഷനിലെ ഉദ്യോഗസ്ഥര് തന്നെ അപമാനിക്കുന്നതായി ആരോപിച്ചാണിത്.
സാമ്പത്തിക ക്രമക്കേടുകള് ചൂണ്ടിക്കാട്ടിയതാണ് തന്നെ അപമാനിക്കാന് കാരണമെന്നും ഇവര് പറഞ്ഞു.2012 ഡിസംബറില് നടന്ന ഡല്ഹി കൂട്ടബലാത്സംഗ സംഭവത്തിനുശേഷം അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിത്താണ് ഹെല്പ് ലൈന് തുടങ്ങിയത്. 2013നും 2015നുമിടയില് 12,75,000 കോളുകളാണ് ഹെല്പ് ലൈനില് വന്നത്. ഇതുവഴി 6,66,000 കേസുകളും രജിസ്റ്റര് ചെയ്തു.