ന്യൂഡൽഹി ∙ അടുത്ത നാലു വർഷത്തിനുള്ളിൽ ലുലു ഗ്രൂപ്പ് ഇന്ത്യയിൽ 5000 കോടിയുടെ നിക്ഷേപം നടത്തും. ഷോപ്പിങ് മാൾ രംഗത്താണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി പറഞ്ഞു. തിരുവനന്തപുരം, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ വൻ ഷോപ്പിങ് കോംപ്ലക്സുകൾ സ്ഥാപിക്കുന്നതിന് നടപടികൾ തുടങ്ങി.
30 രാജ്യങ്ങളിൽ ലുലു ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. സൗദി റേബ്യയിൽ 2700 കോടി മുതൽമുടക്കി 12 ഹൈപ്പർ മാർക്കറ്റുകൾ ഏതാനും വർഷങ്ങൾക്കുള്ളിൽ ആരംഭിക്കും. നിലവിൽ സൗദിയിൽ 14 ഹൈപ്പർ മാർക്കറ്റുകൾ ലുലുവിനുണ്ട്.
ഇന്ത്യയിൽ ബിസിനസ് നടത്തുന്നതിനുള്ള സാഹചര്യങ്ങളിൽ പ്രകടമായ മാറ്റങ്ങൾ വന്നതായും യൂസഫലി പറഞ്ഞു. നിക്ഷേപം ആകർഷിക്കാൻ ഒട്ടേറെ നിയന്ത്രണങ്ങൾ നീക്കി. എൻആർഐ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കാനുള്ള തീരുമാനവും ഗുണകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലുലു ഗ്രൂപ്പിന് ആഗോള തലത്തിൽ 124 ഷോപ്പിങ് മാളുകൾ ഉണ്ട്.