റാഞ്ചി∙ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ ജാർഖണ്ഡ് പൊലീസ് കാണാതായ പെൺകുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി. ഇക്കഴിഞ്ഞ മാർച്ച് 31നാണ് സംഭവം. രാത്രി എട്ടു മണിയോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം സരൈകേല എസ്പി ഇന്ദ്രജിത്ത് മഹാത്ത അറിയുന്നത്. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച പൊലീസ് നിമിഷങ്ങൾക്കകം അന്വേഷണവും ആരംഭിച്ചു. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ ശേഖരിച്ച പൊലീസ് അവസാനത്തെ സിഗ്നൽ സമീപത്തെ റയിൽവേ സ്റ്റേഷനിൽ നിന്നാണെന്ന് കണ്ടെത്തി.
തുടർന്നാണ് വാട്ട്സ്ആപ്പ് സംഭവത്തിലേക്കെത്തുന്നത്. പെൺകുട്ടി ട്രെയിൻ കയറി പോയിരിക്കാമെന്ന് മനസിലാക്കിയ എസ്പി, താൻ തന്നെ രൂപീകരിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തു. ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചുകൊണ്ട് രൂപീകരിച്ചതാണ് ഗ്രൂപ്പ്.
ചിത്രം ലഭിച്ച ഉടൻതന്നെ എല്ലാവരും റയിൽവേ സ്റ്റേഷനുകളും അവിടെ നിന്നു പുറപ്പെട്ട ട്രെയിനുകളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ഒരു മണിക്കൂറിനുള്ളിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ നാലഞ്ചു മാസത്തിനുള്ളിൽ എട്ടു കുട്ടികളെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്.