വാഷിങ്ടൺ: സൗദിയുടെ നേതൃത്വത്തിലുള്ള യമൻ യുദ്ധത്തിന് നൽകുന്ന പിന്തുണ പിൻവലിക്കുന്നതായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. യമൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായി കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെന്നും ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. യമൻ യുദ്ധത്തിനായുള്ള ആയുധവിൽപന വരെ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നെതന്ന് വിദേശകാര്യ വകുപ്പിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി.
എന്നാൽ, ഇറാൻ പിന്തുണയോടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളിൽനിന്ന് സൗദി ഭീഷണി നേരിടുന്നുണ്ടെന്നും ഇൗ പശ്ചാത്തലത്തിൽ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാനുള്ള ശ്രമത്തിൽ സൗദിക്കുള്ള പിന്തുണ യു.എസ് തുടരുമെന്ന് ബൈഡൻ കൂട്ടിച്ചേർത്തു. ബൈഡെൻറ പ്രസംഗം സൗദി സ്വാഗതം ചെയ്തു. യമൻ യുദ്ധത്തിനുള്ള പിന്തുണ പിൻവലിക്കുമെങ്കിലും യമൻ കേന്ദ്രമായി അറേബ്യയിൽ പ്രവർത്തിക്കുന്ന അൽഖാഇദക്കെതിരെ അമേരിക്ക നടത്തുന്ന പോരാട്ടം തുടരുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞു.
യമൻ പ്രത്യേക ദൂതനായി തിമോത്തി ലെൻറർകിങ്ങിനെ നിയോഗിച്ചതായി ബൈഡൻ അറിയിച്ചു. യമൻ യുദ്ധത്തിൽനിന്നുള്ള പിൻമാറ്റം ഡെമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽപെട്ടതായിരുന്നു.