കൊച്ചി: ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട്ടിലെ ആസൂത്രണ സമിതിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രതിപക്ഷ അംഗങ്ങളെ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 11 നായിരുന്നു ആസുത്രണ സമിതി യോഗം തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷ മെമ്പര്‍മാരായ കെകെ മീതിന്‍, ടിഎ ഇബ്രാഹിം, എംബി യൂനസ്, പികെ അബൂബക്കര്‍, ജോസ് ജോര്‍ജ് എന്നിവര്‍ 10-45 ന് എത്തിയെങ്കിലും ഗേറ്റില്‍ തടയുകയായിരുന്നു. സമിതിയില്‍ പങ്കെടുക്കുന്നതിന് തങ്ങളെ പ്രസിഡണ്ട് ക്ഷണിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ക്ഷണക്കത്ത് കാട്ടിയെങ്കിലും അകത്തു പ്രവേശിക്കുന്നതിൽ നിന്നും പോലീസ് വിലക്കി.

അതേസമയം ആസുത്രണ സമിതി ഉപാധ്യക്ഷനായ സാബു എം ജേക്കബ് പൊലീസ് സംരക്ഷണത്തിലാണ് ഇവിടെ എത്തിയതും യോഗത്തില്‍ പങ്കെടുത്തതും. മഴുവന്നൂരില്‍ സാബു എം ജേക്കബിനെതിരെ ഉണ്ടായ പ്രതിഷേധം കണക്കിലെടുത്ത് പഞ്ചായത്ത് പ്രസിഡണ്ട് നിതമോള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ പൊലീസ് സേനയാണ് പഞ്ചായത്തിന് മുന്നില്‍ അണിനിരന്നത്. കുന്നത്തുനാട്, ആലുവ, പെരുമ്പാവൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ പഞ്ചായത്തില്‍ എത്തിയിരുന്നു.

യോഗം നടക്കുന്ന സ്ഥലത്ത് കൊവിഡ് സെക്ട്രല്‍ മജിസ്ട്രേറ്റ് എത്തണമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും കോടതി നിര്‍ദേശമുണ്ടായിരുന്നു.കഴിഞ്ഞ ദിവസം മഴുവന്നൂര്‍ പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ സാബു എം ജേക്കബിനെ എല്‍ഡിഎഫും യുഡിഎഫും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷയൊരുക്കിയത്.


പഞ്ചായത്തിലെ ആസൂത്രണകമ്മിറ്റി യോഗത്തില്‍ സാബു അനധികൃതമായി പങ്കെടുത്തുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ സാബു ജേക്കബാണ് ആസൂത്രണ കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍. വൈസ്ചെയര്‍മാനായ തന്നെ സെക്രട്ടറി അറിയിച്ചത് പ്രകാരമാണ് താന്‍ യോഗത്തിനെത്തിയതെന്നായിരുന്നു സാബു ജേക്കബിന്റെ വിശദീകരണം.

സാബു എം ജേക്കബിന്റെ സഹോദരന്‍ ബോബി എം ജേക്കബും ആലപ്പുഴ, ഇടുക്കി ജില്ലക്കാരായ ട്വന്റി-ട്വന്റിക്കാരുമാണ് എട്ടംഗ സമിതിയിലെ അംഗങ്ങള്‍. പ്രതിപക്ഷാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് സാബു എം ജേക്കബ് ഉള്‍പ്പെടെ പഞ്ചായത്തിന് പുറത്തുള്ളവരെ ചേര്‍ത്ത് ആസൂത്രണ സമിതി ഉണ്ടാക്കിയത്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

19 അംഗ മഴുവന്നൂര്‍ പഞ്ചായത്തില്‍ ട്വന്റി-ട്വന്റിക്ക് 12 അംഗങ്ങളാണുള്ളത്. പ്രസിഡണ്ട് അധ്യക്ഷയായ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷ സ്ഥാനത്തേക്ക് സാബു എം ജേക്കബിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. തൊട്ട് പിന്നാലെ സഹോദരന്‍ ബോബി ജേക്കബിന്റേയും ഇതര ജില്ലക്കാരായ ട്വന്റി ട്വന്റി നേതാക്കളുടേയും പേര് ഉയര്‍ന്നു വന്നു. ഇതില്‍ എല്‍ഡിഎഫിന്റെ നാല് അംഗങ്ങളും യുഡിഎഫിന്റെ ഒരും അംഗവും എതിര്‍പ്പ് അറിയിക്കുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷം വരുന്ന ട്വന്റി ട്വന്റി അംഗങ്ങളുടെ പിന്തുണയോടെ ഇവര്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here