പി പി ചെറിയാന്‍ 

ആര്‍ലിംഗ്ടണ്‍ (ടെക്സസ്): ടെക്സസ് ആര്‍ലിംഗ്ടണില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ യുഎസ് കോണ്‍ഗ്രസംഗം റോണ്‍ റൈറ്റ് (67) കോവിഡിനെ തുടര്‍ന്ന് അന്തരിച്ചു. തിങ്കളാഴ്ചയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചു മരിക്കുന്ന യുഎസ് കോണ്‍ഗ്രസിലെ ആദ്യ സിറ്റിംഗ് മെമ്പറാണ് റോണ്‍. ജനുവരി 21 ന് കോവിഡ് പോസിറ്റീവാണെന്ന് റോണ്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കോവിഡ് പോസിറ്റീവായ ഭാര്യ സൂസനും റോണും ഇതിനെ തുടര്‍ന്ന് ഡാലസ് ബെയ്‌ലര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2019 ജൂലായ് മുതല്‍ കാന്‍സറിനു ചികിത്സയിലായിരുന്നു റോണ്‍.

കോവിഡ് പോസിറ്റീവാണെങ്കിലും കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമായിരുന്നില്ല. ഈ സമയത്തും യുഎസ് കോണ്‍ഗ്രസ് അംഗമെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു. ടെക്സസ് 6വേ കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും 2018 ലാണ് യുഎസ് കോണ്‍ഗ്രസ്സിലേക്ക് ആദ്യമായി ജയിച്ചത്. 2020 നവംബറില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ടെക്സസ് രാഷ്ട്രീയത്തില്‍ നിരവധി വര്‍ഷം സജീവമായിരുന്നു റോണ്‍. 2004 മുതല്‍ 2008 വരെ ആര്‍ലിംഗ്ടണ്‍ മേയറിന്റെ ചുമതലയും വഹിച്ചിരുന്നു. 2009 മുതല്‍ 2011 വരെ മുന്‍ പ്രതിനിധി ജൊബാര്‍ട്ടന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു.

ഭാര്യ സൂസനും, മൂന്നു മക്കളും, ഒമ്പത് ഗ്രാന്റ് ചില്‍ഡ്രനും ഉള്‍പ്പെടുന്നതാണ് റോണിന്റെ കുടുംബം. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് അംഗം ലൂക്ക് ലറ്റ്ലൊ (47) സത്യ പ്രതിജ്ഞക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡിസംബറില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here