പി പി ചെറിയാന്‍ 

വാഷിംഗ്ടന്‍: യുനൈറ്റഡ് നാഷന്‍, യുഎസ് അംബാസഡറായി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് നിയമിതയായി. പ്രസിഡന്റ് ബൈഡന്റെ നോമിനിയായ ലിന്‍ഡയുടെ നിയമനം യുഎസ് സെനറ്റ് 20 വോട്ടുകള്‍ക്കെതിരെ 78 വോട്ടുകളോടെ അംഗീകരിച്ചു. സത്യപ്രതിജ്ഞയ്ക്കുശേഷം ന്യുയോര്‍ക്കിലുള്ള യുഎന്‍ ആസ്ഥാനത്തെത്തി യുന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന് ഔദ്യോഗീക രേഖകള്‍ സമര്‍പ്പിക്കും. യു എസ് ഗവണ്മെന്റില്‍ കാബിനറ്റ് പദവിയാണ് യു എന്‍ യുഎസ് അംബാസഡര്‍ക്ക് നല്‍കിയിട്ടുള്ളത്.

ആഗോളതലത്തില്‍ അമേരിക്കയുടെ നേതൃത്വം പുനഃസ്ഥാപിക്കുവാന്‍ ബൈഡന്‍ നടത്തുന്ന ശ്രമത്തിന് ഉത്തമ ഉദാഹരണമാണ് ലിന്‍ഡ തോമസിന്റെ നിയമനമെന്ന്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അമേരിക്കന്‍ മൂല്യങ്ങളോടുള്ള കടപ്പാട് സൂക്ഷിക്കുന്ന, നല്ലൊരു നയതന്ത്രജ്ഞയാണ് യുഎസ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ലിന്‍ഡ തോമസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1952 നവംബര്‍ 22 ന് ലൂസിയാനയിലെ ബേക്കറിലാണ് ലിന്‍ഡയുടെ ജനനം. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് വിസ്‌കോണ്‍സനില്‍ നിന്നും പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ഡെപ്യൂട്ടി അസി. സെക്രട്ടറി (ബ്യൂറോ ഓഫ് പോപുലേഷന്‍ 2004- 2006), ഡെപ്യൂട്ടി അസി. സെക്രട്ടറി (ആഫ്രിക്കന്‍ അഫയേഴ്സ് 2006- 2008) പാക്കിസ്ഥാന്‍, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് പ്രതിനിധിയായി പ്രവര്‍ത്തിച്ച പരിചയവും ലിന്‍ഡയ്ക്കുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here