അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ദിവസത്തെ ഭീകരാനുഭവം ഓര്‍ത്തെടുത്ത് കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റിന്റെ ഭാര്യ മാര്‍ട്ടിന്‍ മോയ്‌സ്. പ്രസിഡന്റ് ജോവനല്‍ മോയിസിന്റെ കൊലപാതകത്തിനു ശേഷം മാര്‍ട്ടിന്‍ മോയ്‌സ് ഇതാദ്യമായാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്. വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് എത്തിച്ചപ്പോഴാണ് അവര്‍ ആ ദിവസത്തെ ദാരുണാനുഭവങ്ങള്‍ പങ്കുവെച്ചത്.
താന്‍ മരിച്ചു എന്ന് കരുതിയാണ് അവര്‍ തന്നെ ഉപേക്ഷിച്ചു പോയതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറുമ്പോള്‍ തങ്ങള്‍ ഉറങ്ങുകയായിരുന്നു. അക്രമിസംഘത്തെ കണ്ട് അദ്ദേഹം സഹായത്തിനായി സുരക്ഷാ ജീവനക്കാരെ വിളിച്ചുവെങ്കിലും ആരും എത്തിയില്ല. അപ്പോഴേക്കും അവര്‍ വെടിവെച്ചിരുന്നു. മാര്‍ട്ടിന്‍ മോയിസിന്റെ കൈകള്‍ക്ക് വെടിയേറ്റിരുന്നു.
ഭര്‍ത്താവ് വെടിയേറ്റ് വീണപ്പോള്‍ താന്‍ വായില്‍ രക്തം നിറഞ്ഞ് ശ്വാസം മുട്ടിയ അവസ്ഥയില്‍ നിലത്ത് കിടക്കുകയായിരുന്നുവെന്ന് മാര്‍ട്ടിന് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ മരിച്ചുവെന്ന് കരുതിയാണ് അവര്‍ ഉപേക്ഷിച്ചു പോയത്. അക്രമികള്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ സ്പാനിഷ് ഭാഷയാണ് സംസാരിച്ചതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
അതേസമയം തങ്ങളുടെ സുരക്ഷാ ജീവനക്കാര്‍ ആരും സഹായത്തിനെത്താതിരുന്നതിനെക്കുറിച്ചും മാര്‍ട്ടിന്‍ ആശ്ചര്യം പ്രകടിപ്പിച്ചു. സുരക്ഷാ ജോലിയില്‍ നിയോഗിച്ചിട്ടുള്ള 30 മുതല്‍ 50 വരെ പുരുഷന്മാര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മാര്‍ട്ടിന്‍ ആശ്ചര്യപ്പെടുന്നു. ആ കാവല്‍ക്കാര്‍ ആരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അവരാരും സഹായത്തിനെത്തിയതുമില്ല. മാര്‍ട്ടിന്‍ പറഞ്ഞു.