പി പി ചെറിയാന്‍

ഫ്‌ലോറിഡ: ഒക്ടോബര്‍ മാസം ഹെയ്ത്തി ഭീകരര്‍ തട്ടിക്കൊണ്ടു പോയി തടവിലാക്കിയ അവസാന ബാച്ച് മിഷനറിമാരും ഒടുവില്‍ വിമോചിതരായി. പതിനാറ് അമേരിക്കന്‍ മിഷനറിമാരും ഒരു കനേഡിയന്‍ മിഷനറിയും ഉള്‍പ്പടെ പതിനേഴ് പേരെയാണ് ഒരു ഓര്‍ഫനേജില്‍ നിന്നും ഹെയ്ത്തിയന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയത് . കഴിഞ്ഞ ചില ആഴ്ചകള്‍ക്കുള്ളില്‍ അഞ്ചു പേരെ ഭീകരര്‍ വിട്ടയച്ചിരുന്നു. ബാക്കി പന്ത്രണ്ടു പേരാണ് കഴിഞ്ഞ വ്യാഴാഴ്ച ഭീകരരുടെ പിടിയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്.

തടവില്‍ കഴിഞ്ഞിരുന്ന മിഷനറിമാരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നുവെന്ന് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹെയ്ത്തിയന്‍ അധികൃതര്‍ പറഞ്ഞു. തടവില്‍ നിന്നും രക്ഷപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അവരുടെ സുരക്ഷയെ കരുതി പുറത്തുവിടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 17 മില്യണ്‍ ഡോളറാണ് മോചന ദ്രവ്യമായി ഭീകരര്‍ ആവശ്യപ്പെട്ടിരുന്നത്. പലപ്പോഴും മരണം മുന്നില്‍ കണ്ട അവസരവും ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.

തടവിലാക്കപ്പെട്ടവരില്‍ 10 മാസവും , 3 വയസ്സും , പതിനാലും പതിനഞ്ചും വയസ്സ് പ്രായമുള്ള കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ഹെയ്ത്തിയില്‍ നിന്നും രക്ഷപ്പെട്ടവരെ യു.എസ് കോസ്റ്റ് ഗാര്‍ഡ് വിമാനത്തില്‍ സുരക്ഷിതമായി ഫ്‌ലോറിഡായില്‍ എത്തിച്ചു. മുന്‍പ് രക്ഷപ്പെട്ട അഞ്ചു പേരോടൊപ്പം പന്ത്രണ്ടു പേരും ചേര്‍ന്നപ്പോള്‍ ദൈവം അവരെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയതിന് ദൈവത്തോട് നന്ദി പ്രകടിപ്പിക്കുന്ന ഗാനങ്ങള്‍ പാടുന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here