പി പി ചെറിയാന്‍

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ക്യൂന്‍സിലെ വീട്ടമ്മ ഒര്‍സൊല്യ ഗാലിനെ(57) വീട്ടിലെ കത്തി ഉപയോഗിച്ചു 58 തവണ കുത്തികൊലപ്പെടുത്തിയ പ്രതി ഡേവിഡ് ബൊണോലയെ(44) അറസ്റ്റു ചെയ്തതായി ക്യൂന്‍സ് പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്തത് ഏപ്രില്‍ 21 വ്യാഴാഴ്ച രാവിലെയാണ്. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ കൊലകുറ്റത്തിനും, തെളിവുകള്‍ നശിപ്പിച്ചതിനും കേസ്സെടുത്തിട്ടുണ്ട്.

രണ്ടു വര്‍ഷമായി ഒര്‍സൊല്യയുമായി രഹസ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡേവിഡ് കഴിഞ്ഞ വെള്ളിയാഴ്ച ഇവരുടെ വീട്ടില്‍ എത്തി. രാത്രി 12.40 ന് വീട്ടിലെത്തിയ ഡേവിഡിനെ അകത്തു പ്രവേശിക്കുവാന്‍ ഒര്‍സൊല്യ അനുവദിച്ചു. ഇതേ സമയം പതിമൂന്ന് വയസുള്ള മകന്‍ വീടിന്റെ ഒന്നാം നിലയില്‍ കിടന്നുറങ്ങിയിരുന്നു. ഭര്‍ത്താവും മൂത്തമകനും കോളേജ് അഡ്മിഷനുവേണ്ടി വെസ്റ്റ് കോസ്റ്റിലായിരുന്നു. സംഭവത്തില്‍ പതിമൂന്നു വയസ്സുള്ള മകനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

വീട്ടിലെത്തിയ പ്രതിയും വീട്ടമ്മയും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും, വീട്ടിനകത്തുണ്ടായിരുന്ന കത്തിയെടുത്ത് വീട്ടമ്മയെ കഴുത്തിലും, വയറിലും, ശരീരഭാഗങ്ങളിലും 58 തവണ കുത്തുകയായിരുന്നു. തുടര്‍ന്നു മകന്റെ ഹോക്കിസ്റ്റിക്കിന്റെ ബാഗില്‍ ശരീരം വെച്ചുകെട്ടിയ ശേഷം പുലര്‍ച്ച നാലു മണിയോടെ മൂന്നു മൈല്‍ അകലെയുള്ള ഡേവിഡിന്റെ വീട്ടിലേക്കു പോയി. പോകുന്ന വഴിയില്‍ പ്രതി ധരിച്ചിരുന്ന ജാക്കറ്റ് ഉപേക്ഷിക്കുകയും, ശരീരം ഡംപ്സ്റ്ററില്‍ നിക്ഷേപിക്കുകയും ചെയ്തു.

ശനിയാഴ്ച ഇയാള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൈക്കേറ്റ മുറിവുകള്‍ വെച്ചു കെട്ടുന്നതിനു പോയിരുന്നു. ഇയാള്‍ 20 വയസ്സില്‍ മെക്‌സിക്കോയില്‍ നിന്നും യു.എസ്സില്‍ എത്തിയതായിരുന്നു. വീടിനു സമീപത്തുള്ള വീഡിയോ ചിത്രങ്ങളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ പോലീസ് പ്രതിയെ കണ്ടെത്തിയിരുന്നുവെങ്കിലും വ്യാഴാഴ്ചയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ഒര്‍സൊല്യയുടെ വീട്ടിലെ പണിക്ക് രണ്ടു വര്‍ഷം മുമ്പ് ഹാന്‍ഡിമാനായിരുന്ന ഡേവിഡ് എത്തിയിരുന്നു. അതിനുശേഷമാണ് ബന്ധം സ്ഥാപിച്ചത്. ഇതിനെ കുറിച്ചു ഭര്‍ത്താവിനറിവില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here