വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നേടിയെടുക്കാനുള്ള പോരാട്ടം അവസാനിക്കുന്നു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്‍റണ്‍ തന്നെയായിരിക്കും മത്സരിക്കുക എന്ന് ഉറപ്പായി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വ മല്‍സരം അവസാനിച്ചതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. നാമനിര്‍ദ്ദേശം നല്‍കാനുള്ള പോരാട്ടത്തില്‍ മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി ട്രംപിന്‍റെ മുന്നേറ്റം തുടരുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അഞ്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന പോളിംഗില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അഞ്ചിടത്തും ട്രംപാണ് മുന്നിലെത്തിയത്.’റിപ്പബ്ലിക്കന്‍ നോമിനിയായി കാണുന്നത് എന്നേ തന്നെയാണ്’ എന്നാണ് വിജയ ശേഷം ട്രംപിന്‍റെ പ്രതികരണം. മറ്റ് റിപ്പബ്ലിക്കന്‍ നാമ നിര്‍ദ്ദേശത്തിനായുള്ള പോരാട്ടത്തിലുള്ളവര്‍ ടെഡ് ക്രൂസും ജോണ്‍ കാസിച്ചുമാണ്. ഇവരുടെ മല്‍സരം തുടരുന്നതിനിടയിലാണ് സ്വന്തം വിജയം പ്രഖ്യാപിച്ച് ട്രംപിന്‍റെ പ്രഖ്യാപനം. മുന്നേറ്റങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടാനുള്ള സാധ്യത ഡൊണാള്‍ഡ് ട്രംപിന് തന്നെയാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവുന്നത് ഹിലാരി ക്ലിന്‍റണാകുമെന്ന് ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്‍റെ മന്ത്രിസഭയിലെ പകുതിപ്പേര്‍ വനിതകളായിരിക്കുമെന്ന അവരുടെ പ്രഖ്യാപനം തന്നെ ആത്മവിശ്വാസത്തോടെയാണെന്ന് വിലയിരുത്തപ്പെടുന്നു. ഹിലാരി വിജയിക്കുന്നത് ഇന്ത്യയ്ക്കും ഗുണം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ ഇന്ത്യന്‍-അമേരിക്കനായ നീര ടാന്‍ഡനെ ഉള്‍പ്പെടുത്തിക്കാണാന്‍ ആഗ്രഹിക്കുന്നതായി അവരുടെ പ്രചാരണത്തിനു ചുക്കാന്‍പിടിക്കുന്ന ജോണ്‍ പൊഡിസ്റ്റ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഹിലാരിയുമൊത്തു 14 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള ടാന്‍ഡന്‍ നിലവില്‍ സെന്‍റര്‍ ഫോര്‍ അമേരിക്ക പ്രോഗ്രസിന്‍റെ മേധാവിയാണ്. എന്തായാലും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഹിലാരി നേടിയെടുത്താന്‍ ആദ്യത്തെ വനിതാ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരിക്കും അവര്‍.