കാമുകന്‍ ചതിയിലൂടെ മുഖത്ത് ടാറ്റൂ ചെയ്തതിന്റെ പേരില്‍ ഫ്‌ളോറിഡയില്‍ നിന്നുള്ള യുവതിയുടെ ജീവിതം തന്നെ ദുരിതത്തിലായിരിക്കുകയാണ്. ഒരു ചതിയിലൂടെ ഇവരുടെ മുന്‍ കാമുകനാണ് ഇങ്ങനെ ചെയ്തത്. ഫ്‌ളോറിഡ സ്വദേശിയായ ടേയ്‌ലര്‍ വൈറ്റ് എന്ന മുപ്പത്തിയേഴുകാരിക്കാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. ഒരു പിറന്നാള്‍ ദിവസം അന്ന് കാമുകനായിരുന്ന ആള്‍ക്കൊപ്പം ആഘോഷിക്കുന്നതിന് വേണ്ടി പുറത്തിറങ്ങിയതായിരുന്നു ഇവര്‍.

അയാള്‍ ടേയ്‌ലറിനെയും കൊണ്ട് ഒരു ബാറിലേക്കാണ് പോയത്. അവിടെ വച്ച് ശക്തിയേറിയ ലഹരിമരുന്ന് അയാള്‍ അവര്‍ക്ക് നല്‍കി. തുടര്‍ന്ന് ബോധരഹിതയായ ടേയ്‌ലറുടെ മുഖത്ത് അയാള്‍ ടാറ്റൂ ചെയ്യിക്കുകയായിരുന്നു. ഉണര്‍ന്നപ്പോള്‍ മാത്രമാണ് ടേയ്‌ലര്‍ ഇക്കാര്യമറിയുന്നത്. കാഴ്ചയില്‍ തന്നെ ഭയമോ വിചിത്രമായതെന്നോ തോന്നിക്കുന്ന ഡിസൈനുകളാണ് മുഖത്ത് ടാറ്റൂ ചെയ്തിരുന്നതും.

പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളത്രയും ഇവരെ സംബന്ധിച്ച് പോരാട്ടത്തിന്റേതായിരുന്നു. ഉണ്ടായിരുന്ന ജോലി മുഖത്തെ ടാറ്റൂവിനെ തുടര്‍ന്ന് നഷ്ടമായി. മറ്റ് ജോലികള്‍ക്ക് ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ക്ക് എവിടെയും ജോലി നല്‍കാന്‍ ആരും തയ്യാറായില്ല. ഇതോടെ ജീവിതം പ്രതിസന്ധിയിലായി. വാര്‍ത്തകളിലൂടെയും മറ്റും പ്രശസ്തി നേടിയതോടെ മാനസികമായി പ്രതിസന്ധികളില്‍ പെട്ടുപോയവര്‍ക്ക് ധൈര്യം പകര്‍ന്നുനല്‍കുന്ന തരത്തിലേക്ക് അവര്‍ മാറി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ പ്രശ്‌നത്തിന് ഒരു പരിഹാരമാകാന്‍ പോവുകയാണ്.

ലേസര്‍ ചികിത്സയിലൂടെ ഇവരുടെ ടാറ്റൂ മുഴുവനായി നീക്കം ചെയ്യുന്നതിനുള്ള എല്ലാ ചെലവും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഇപ്പോഴൊരാള്‍ രംഗത്തെത്തിയിരിക്കുകയാണത്രേ. കാരിഡി അസ്‌കെനാസി എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഇതിനായി സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നത്. എന്നാല്‍ വളരെ സങ്കീര്‍ണമായ ചികിത്സ തന്നെ ആവശ്യമായി വരുന്നതിനാല്‍ ഇതിന് യോജിക്കുന്ന കേന്ദ്രം തെരഞ്ഞെടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണത്രേ ഇപ്പോഴിവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here