മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജീവിത സാഹചര്യത്തിലും കൃഷിയോട് താല്പര്യമുള്ള ധാരാളം മലയാളികള്‍ നമുക്ക് ചുറ്റുമുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയിലും പരിസര പ്രദേശങ്ങളിലും ജീവിക്കുന്നവര്‍ക്ക് അധികം വലിയ സ്ഥല സൗകര്യങ്ങള്‍ ഇല്ലെങ്കിലും, സ്വന്തം വീടിന്റെ പിന്നാമ്പുറങ്ങളിലും വശങ്ങളിലുമുള്ള പരിമിതമായ സ്ഥലത്ത് ഗ്രോ ബാഗിലും ചട്ടികളിലുമൊക്കെയായി കൃഷി ചെയ്യുന്നവര്‍ വിരളമല്ല. ന്യൂയോര്‍ക്കിലെ പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിലും ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസക്കലത്തെ വേനല്‍ക്കാല ദിനങ്ങളെ മാത്രം ആശ്രയിച്ചാണ് കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ പച്ചക്കറി തൈകള്‍ നട്ട് ചെറിയ പച്ചക്കറി തോട്ടത്തെ പരിപാലിക്കുന്നത്.

അതില്‍ മിക്കവാറും പേര് ആഴ്ചയില്‍ നാല്‍പ്പതു മണിക്കൂറില്‍ കുറയാതെ ജോലി ചെയ്യുന്നവരുമാണ്. ജോലി കഴിഞ്ഞു കിട്ടുന്ന ചുരുങ്ങിയ നേരങ്ങളില്‍ കൃഷിയെ പരിപോഷിച്ച് സ്വന്തം ഭവനത്തിലേക്ക് ആവശ്യമുള്ള എല്ലാവിധ പച്ചക്കറികളും നാലോ അഞ്ചോ മാസം എന്ന പരിമിത സമയത്തിനുള്ളില്‍ പരിമിത സ്ഥലത്തു നിന്നും ഉല്‍പ്പാദിപ്പിക്കുന്നു. അത്തരം കൃഷി തല്‍പ്പരരെ പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂയോര്‍ക്കിലെ ക്വീന്‍സ് – ലോങ്ങ് ഐലന്‍ഡ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ‘അമേരിക്കന്‍ കര്‍ഷകശ്രീ ന്യൂയോര്‍ക്ക്’ എന്ന കൂട്ടായ്മ 2009 മുതല്‍ നടപ്പിലാക്കി വരുന്ന പ്രോത്സാഹന അവാര്‍ഡാണ് ‘കര്‍ഷകശ്രീ അവാര്‍ഡ്’.

വീടുകളുടെ പിന്നാമ്പുറങ്ങളില്‍ നടത്തുന്ന കൃഷി പരിപാലനത്തിനാണ് കര്‍ഷകശ്രീ അവാര്‍ഡ് നല്കിവന്നിരുന്നതെങ്കില്‍ വീടുകളുടെ മുന്‍വശം മനോഹരമാക്കുന്നതിന് പരിപാലിച്ചു വരുന്ന പൂന്തോട്ടങ്ങള്‍ക്ക് ഒരു അവാര്‍ഡ് നല്‍കണമെന്ന് പ്രസ്തുത കൂട്ടായ്മക്ക് ആശയം ഉദിച്ചതിനാല്‍ 2021 മുതല്‍ ഏറ്റവും മികച്ച പൂന്തോട്ട പരിപാലനത്തിന് ‘പുഷ്പശ്രീ അവാര്‍ഡ്’ ഏര്‍പ്പെടുത്തി. തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷമായി നടത്തി വരുന്ന കര്‍ഷകശ്രീയുടെയും കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തി വരുന്ന പുഷ്പശ്രീയുടെയും 2023-ലെ ജേതാക്കളെ ഇപ്പോള്‍ സംഘാടകര്‍ പ്രഖ്യാപിച്ചു.

ന്യൂഹൈഡ് പാര്‍ക്ക് മന്‍ഹാസ്സെറ്റ് ഹില്‍സില്‍ താമസിക്കുന്ന ഡോ. ഗീതാ മേനോനാണ് 2023-ലെ ‘പുഷ്പശ്രീ’ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. പഠനം പൂര്‍ത്തീകരിച്ച് വിവാഹശേഷം തൊണ്ണൂറുകളുടെ ആദ്യ പാദത്തില്‍ ന്യൂയോര്‍ക്കിലെത്തിയ ഡോ. ഗീത ന്യൂയോര്‍ക്കില്‍ നിന്നും മെഡിക്കല്‍ റെസിഡന്‍സി ചെയ്തതിനു ശേഷം ബോസ്റ്റണ്‍ മാസ്സെച്ചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫെല്‍ലോഷിപ്പും കരസ്ഥമാക്കി സൈക്കിയാട്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന തിരക്കേറിയ ഒരു ഡോക്ടറാണ്. തിരക്ക്പിടിച്ച ജോലിക്കിടയിലും സമയം കണ്ടെത്തി സ്വന്തം വീടും പരിസരവും ഏറ്റവും മനോഹരമായി സൂക്ഷിക്കണം എന്ന നിര്‍ബന്ധത്താല്‍ മനോഹരമായ ഉദ്യാനം പരിപാലിച്ച് പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്‌നേഹിക്കുന്ന ഡോക്ടര്‍ ഗീത തന്നെയാണ് ഈ വര്‍ഷത്തെ പുഷ്പശ്രീ അവാര്‍ഡിന് ഏറ്റവും യോഗ്യ എന്ന് സംഘാടകര്‍ വിധിയെഴുതി. കമ്പ്യൂട്ടര്‍ വിദഗ്ദ്ധനും ഒരു പ്രമുഖ ഐ.ടി. സ്ഥാപനത്തിന്റെ ഉടമയുമായ പത്മകുമാറാണ് ഡോ. ഗീതയുടെ ജീവിത പങ്കാളിയും ഉദ്യാന പരിപാലനത്തില്‍ സഹായിയും. നോര്‍ത്ത് വെല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് ഫാക്കല്‍റ്റിയായ ഡോ. ഗീത ന്യൂഹൈഡ് പാര്‍ക്കിലെ ലേക്ക്സക്‌സസ്സില്‍ സൈക്കിയാട്രി-ജെറിയാട്രി ഡോക്ടറായി സ്വന്തം ക്ലിനിക്കും നടത്തി വരുന്നു.

കോട്ടയം പേരൂര്‍ സ്വദേശിയും ന്യൂഹൈഡ് പാര്‍ക്കില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്നതുമായ ജോസഫ് കുര്യനാണ് (രാജു) ‘കര്‍ഷകശ്രീ’ അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹനായത്. അടുത്തടുത്ത് രണ്ട് വീടുകള്‍ സ്വന്തമായുള്ള ജോസഫ് രണ്ടു വീടുകളുടെയും പുറകിലുള്ള പരിമിതമായ സ്ഥലത്ത് ജി.ഐ. പൈപ്പുകള്‍ ഉപയോഗിച്ച് സ്ഥിരം കൃഷിത്തോട്ടം രൂപപ്പെടുത്തുകയും എല്ലാ വര്‍ഷങ്ങളിലും അവിടെ കൃഷി നടത്തി വരുകയും ചെയ്യുന്ന വ്യക്തിയാണ്. മുന്തിരി, പാവല്‍, പയര്‍, പച്ചമുളകുകള്‍, ബീന്‍സുകള്‍, പടവലങ്ങ, വഴുതന, മത്തങ്ങ, ചുരയ്ക്ക, കുമ്പളങ്ങാ, തക്കാളി, കറിവേപ്പില തുടങ്ങി ഡസ്സന്‍ കണക്കിന് പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സ്വന്തം വീട്ടിലേക്കും സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും വീടുകളിലേയ്ക്കും കൊടുത്തതിനു ശേഷം മിച്ചം വരുന്ന പച്ചക്കറികള്‍ ഫ്രീസറില്‍ സൂക്ഷിച്ച് ഏകദേശം ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിക്കുന്ന വ്യക്തിയാണ് രാജു എന്ന് വിളിക്കപ്പെടുന്ന ജോസഫ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലാന്‍ഗോണ്‍ ആശുപത്രിയില്‍ ആര്‍.എന്‍. നേഴ്സ് കോര്‍ഡിനേറ്റര്‍ ആയി പ്രവൃത്തിക്കുന്ന രാജു തിരക്ക് പിടിച്ച ജോലിക്കിടയിലും കൃഷിയെ അതിമനോഹരമായി പരിപാലിക്കുന്നതില്‍ അതീവ തല്പരനാണ്. രജിസ്റ്റേര്‍ഡ് നേഴ്‌സ് ആയ സഹധര്‍മ്മിണി ഗീതയുടെ നിസ്സീമമായ കരുതലും പിന്താങ്ങലും രാജുവിന്റെ കൃഷിത്തോട്ടങ്ങളെ പരിപാലിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും എന്നും സഹായകരമാകുന്നു എന്നത് മറക്കാനാവാത്ത യാഥാര്‍ഥ്യമാണ്.

ന്യൂയോര്‍ക്കിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും ഇന്ത്യന്‍ നേഴ്‌സസ് അസ്സോസ്സിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (ഐനാനി-INANY) പ്രസിഡന്റും നേഴ്‌സിങ് പ്രാക്ടീഷണറുമായ ഡോ. അന്നാ ജോര്‍ജ്ജാണ് ‘പുഷ്പശ്രീ’-യുടെ രണ്ടാം സ്ഥാനക്കാരി. മനോഹരമായ പുഷ്‌പോദ്യാനമാണ് ഡോ. അന്ന സ്വന്തം വീടിന്റെ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്നത്. ജീവിത പങ്കാളിയായ ജോര്‍ജ്ജ് നമ്പ്യാപറമ്പില്‍ പൂന്തോട്ടം നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഡോ. അന്നയോടൊപ്പം എന്നും തണലായി നില്‍ക്കുന്നു എന്നത് അന്നയ്ക്ക് എന്നും പ്രചോദനമാണ്. പുഷ്പങ്ങളെയും പ്രകൃതി സൗന്ദര്യത്തെയും വളരെയധികം ഇഷ്ട്ടപ്പെടുന്ന ഡോ. അന്ന നല്ലൊരു മനുഷ്യസ്നേഹിയും സംഘാടകയും കൂടിയാണ്.

കരുനാഗപ്പള്ളി സ്വദേശിയും കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതുമായ പ്രസന്ന കുമാറാണ് ‘കര്‍ഷകശ്രീ’ അവാര്‍ഡില്‍ രണ്ടാം സ്ഥാനക്കാരനായത്. ഫ്‌ലോറല്‍പാര്‍ക്കില്‍ സ്ഥിര താമസക്കാരനായ പ്രസന്നന്‍ തന്റെ ഭവനത്തിന്റെ പിന്‍ഭാഗത്തുള്ള ചുരുങ്ങിയ വിസ്തൃതിയില്‍ വളരെ മനോഹരമായാണ് കൃഷിയിടം രൂപപ്പെടുത്തിയിരിക്കുന്നത്. വിവിധ തരം പച്ചക്കറികള്‍ ഗ്രോ ബാഗിലും ചെടിച്ചട്ടികളിലുമായി നട്ടു പിടിപ്പിച്ച് ദിവസവും വെള്ളവും വളവും നല്‍കി പരിപാലിച്ച് വളര്‍ത്തുന്ന ഒരു ചെറിയ കര്‍ഷകനാണ് പ്രസന്ന കുമാര്‍. ഓവര്‍ടൈം ഉള്‍പ്പടെ ആഴ്ചയില്‍ അറുപത് മണിക്കൂറുകളോളം തന്റെ ജോലിയിടത്ത് സമയം ചിലവഴിക്കുന്നെങ്കിലും വീട്ടില്‍ ഉള്ളപ്പോഴെല്ലാം കൃഷികാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കൃഷിയില്‍ നിന്നും നല്ല വിളവാണ് പ്രസന്നന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

ദീര്‍ഘമായ മുപ്പത്തിയാറ് വര്‍ഷം അമേരിക്കന്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ സേവനം അനുഷ്ടിച്ചതിന് ശേഷം വിരമിച്ച് കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജസ്റ്റിന്‍ ജോണ്‍ വട്ടക്കളമാണ് ‘കര്‍ഷകശ്രീ’-യില്‍ മൂന്നാം സ്ഥാനം കാരസ്ഥമാക്കിയിരിക്കുന്നത്. കോട്ടയം കുമരകം സ്വദേശിയായ ജസ്റ്റിന്‍ സഹധര്‍മ്മിണി ബിന്ദുവും മൂന്നു മക്കളുമായി സ്ഥിരതാമസം ആക്കിയിരിക്കുന്ന ബെല്ലറോസിലെ വീടിന് ചുറ്റുമുള്ള സ്ഥലത്ത് നല്ല പച്ചക്കറി തോട്ടമാണ് എല്ലാ വര്‍ഷവും വളര്‍ത്തുന്നത്. ബെല്ലറോസില്‍ താമസം ആയ കാലം മുതല്‍ വേനല്‍ക്കാല കൃഷി ചെയ്യുന്നതില്‍ ജസ്റ്റിന്‍ താല്പര്യമുള്ള വ്യക്തിയാണ്. പരിമിത സൗകര്യങ്ങളില്‍ മനോഹരമായി കൃഷി ചെയ്ത് നല്ല വിളവെടുക്കുന്ന ഒരു ചെറു കര്‍ഷകനായതിനാലാണ് സംഘാടക സമിതി ജസ്റ്റിനെ മൂന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ക്വീന്‍സിലെ ന്യൂയോര്‍ക്ക് ആശുപത്രിയില്‍ ദീര്‍ഘകാലം നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ച് വിരമിച്ച ഏലിയാമ്മ ജോണ്‍സനാണ് ‘പുഷ്പശ്രീ’-യില്‍ മൂന്നാം സ്ഥാനം. യാക്കോബായ സഭാ കമാണ്ടര്‍ കോട്ടയം കുമരകം വഴവേലിത്തറ ജോണ്‍സണ്‍ മാത്യുവിന്റെ സഹധര്‍മ്മിണിയായ ഏലിയാമ്മ തന്റെ വിശ്രമ സമയത്ത് ഉദ്യാന പരിപാലനത്തിനായി ധാരാളം സമയം ചിലവഴിക്കുന്ന വ്യക്തിയാണ്. വളരെയധികം മാനസീകോല്ലാസം കണ്ടെത്തുന്ന ഒരു പ്രവര്‍ത്തിയാണ് ഏലിയാമ്മക്ക് ഉദ്യാന പരിപാലനം. ന്യൂഹൈഡ് പാര്‍ക്കിലുള്ള തങ്ങളുടെ സ്വന്തം ഭവനത്തിന് മുന്‍വശം മനോഹരമാക്കുവാന്‍ വിവിധങ്ങളായ പുഷ്പച്ചെടികളാണ് ഏലിയാമ്മ നട്ടു വളര്‍ത്തുന്നത്. മഞ്ഞു കാലമാകുമ്പോള്‍ ഭൂമിക്കടിയില്‍ ഒളിക്കുന്ന വിവിധ തരം ലില്ലിച്ചെടികള്‍ വേനല്ക്കാലമാകുമ്പോള്‍ പതിയെ തല പൊന്തിച്ചു വരുന്നത് കാണുമ്പോള്‍ തന്നെ ഏലിയാമ്മയുടെ മനസ്സിലും സന്തോഷത്തിന്റെ പൂമൊട്ടുകള്‍ വിരിഞ്ഞു തുടങ്ങും. പിന്നീടങ്ങോട്ട് ഉദ്യാന പരിപാലനം മാത്രം ഹോബി.

ഈ വര്‍ഷം ധാരാളം മത്സരാര്‍ഥികള്‍ കര്‍ഷകശ്രീ മത്സരത്തിനും പുഷ്പശ്രീ മത്സരത്തിനും ഉണ്ടായിരുന്നതിനാല്‍ വിജയികളെ തെരഞ്ഞെടുക്കുന്നത് വളരെ ദുഷ്‌കരമായ ഉത്തരവാദിത്തമായിരുന്നുവെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഫിലിപ്പ് മഠത്തില്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ചുറ്റുവട്ടത്തില്‍ ധാരാളം മലയാളികള്‍ തങ്ങളുടെവീടിനു ചുറ്റും കൃഷി ചെയ്യുന്നതിനാല്‍ മത്സരത്തിന് മാറ്റ് കൂട്ടി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനും ഉദ്യാനം വളര്‍ത്തിയെടുക്കുന്നതിനും പ്രോത്സാഹജനകമാണ് ഈ അവാര്‍ഡുകള്‍ എന്നും ഫിലിപ്പ് പറഞ്ഞു. വിജയികള്‍ക്ക് അധികം താമസിയാതെ തന്നെ നല്ലൊരു പൊതുയോഗം വിളിച്ചു ചേര്‍ത്ത് അവാര്‍ഡുകള്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകര്‍ ചെയ്യുന്നത്.

‘കര്‍ഷകശ്രീ’-ക്കുള്ള ഒന്നാം സമ്മാനമായ എവര്‍ റോളിങ്ങ് ട്രോഫി പ്രമുഖ വ്യവസായിയും എറിക് ഷൂസ്, ഹാനോവര്‍ ബാങ്ക് എന്നിവയുടെ സാരഥിയുമായ വര്‍ക്കി എബ്രഹാമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ‘പുഷ്പശ്രീ’-യുടെ ഒന്നാം സമ്മാനമായി എവര്‍ റോളിങ്ങ് ട്രോഫി ഡാള്ളസിലുള്ള പ്രമുഖ വ്യവസായിയും യാക്കോബായ സഭാ കമ്മാന്‍ഡറുമായ വര്‍ഗ്ഗീസ് ചാമത്തിലാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 2022-ലെ വിജയികള്‍ക്ക് മുന്‍ മന്ത്രി മോന്‍സ് ജോസഫ്, എം.എല്‍.എ. മാണി സി കാപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രോഫികള്‍ സമ്മാനിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 917-459-7819.

LEAVE A REPLY

Please enter your comment!
Please enter your name here