പി പി ചെറിയാന്‍

മെസ്‌ക്വിറ്റ് (ഡാളസ് ): ലോക ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ ദിനങ്ങള്‍ നാം നമ്മോടു തന്നെയും മറ്റുള്ളവരോടും ദൈവത്തോടും അനുരഞ്ജനപ്പെടുന്ന അവസരമായി മാറ്റണമെന്ന് റവ ജോബി ജോണ്‍ ഉദ്‌ബോധിപ്പിച്ചു. വലിയ നോമ്പാചരണത്തോടനുബന്ധിച്ചു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ഫെബ്രുവരി 16 ശനിയാഴ്ച നടന്ന പ്രത്യേക വിശുദ്ധകുര്‍ബാന ശുശ്രുഷ മദ്ധ്യേ മത്തായിയുടെ സുവിശേഷം അദ്ധ്യായം 8 -1 മുതല്‍ 4 വരെയുള്ള വാക്യങ്ങളെ അധികരിച്ചു സഭയായി നിശ്ചയിച്ചിട്ടുള്ള ‘ശുദ്ധീകരണത്തിലേക്കു നയിക്കുന്ന യേശുക്രിസ്തുവിന്റെ കരസ്പര്‍ശം’ എന്ന വിഷയത്തെകുറിച്ചു ധ്യാന പ്രസംഗം നടത്തുകയായിരുന്നു സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച വികാരി ജോബി ജോണ്‍.

കുഷ്ഠ രോഗ ബാധിതനായ ഒരാള്‍ യേശുവിന്റെ മുന്‍പില്‍ വന്നു മുട്ടുകുത്തി സൗഖ്യം പ്രാപിക്കുവാന്‍ ഇടയായത് അനുതാപത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ഉത്തമ ഉദാഹരണമാണെന്ന് അച്ചന്‍ പറഞ്ഞു. മദ്യപാനം, പുകവലി, മൊബൈല്‍ അഡിക്ഷന്‍, പരദൂഷണം, പണം, അലസത തുടങ്ങി വിവിധ കുഷ്ഠ രോഗങ്ങള്‍ക്കു മനുഷ്യന്‍ അടിമപ്പെട്ടിരിക്കുന്നു. ഇതു തിരിച്ചറിഞ്ഞു ഉപേക്ഷിക്കുവാന്‍ യേശുവിന്റെ മുന്‍പില്‍ വന്നു മുട്ടുകുത്തിയ കുഷ്ഠരോഗിയുടെ മനോഭാവം നമ്മില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അച്ചന്‍ ഉദ്‌ബോധിപ്പിച്ചു. ഇങ്ങനെ ഒരവസരം ഒരുക്കിത്തന്ന ഇടവക വികാരിയോടും ചുമതലക്കാരോടും നന്ദിയറിച്ചുകൊണ്ട് അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വികാരി റവ ഷൈജു സി ജോയ് അച്ചന്‍ റവ ജോബി ജോണ്‍ അച്ചനെ പരിചയപെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here