മലയാളിക്ക് അഭിമാനമായി കഥകളി കലാരൂപം ന്യൂയോര്‍ക്ക് സിറ്റി തിയേറ്ററില്‍  മാര്‍ച്ച് 15 മുതല്‍ 31  വരെ  ഡോ. കലാമണ്ഡലം ജോണിന്റെ  ലൈവ് പെര്‍ഫോമന്‍സ്. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന സുവര്‍ണ്ണ നിമിഷങ്ങളാണ് മാര്‍ച്ച് 15 മുതല്‍ 31 വരെയുള്ള രണ്ടാഴ്ചക്കാലം പത്ത് കഥകളി കാലാവതരണത്തിലൂടെ ന്യൂയോര്‍ക്കിലെ ബ്രോഡ് വേ ഷോയ്ക്ക് തത്തുല്യമായി തിയേറ്റര്‍ ഫോര്‍ ദി ന്യൂ സിറ്റി (Theater For The New City, 155 First Avenue, New York, NY 10003) തിയേറ്ററില്‍ അരങ്ങേറുവാന്‍ പോകുന്നത്. ലൈവ് പെര്‍ഫോമന്‍സ് ആര്‍ട്ട് ഗണത്തില്‍പ്പെടുത്തി കഥകളി എന്ന കലാരൂപം ബൈബിളില്‍ പ്രതിപാദിക്കുന്ന മോശയുടെ കാലത്ത് ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജാവ് ഫറവോന്റെ ജീവിതവുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ പ്രകടനമാണ് ഡോ. കലാമണ്ഡലം ജോണ്‍ കാഴ്ചവെക്കുന്നത്

തിയേറ്റര്‍ പ്രകടനങ്ങളുടെ കലാകാരനായ യഹൂദ വംശജന്‍ മിഷാ ഷല്‍മാന്‍ (Misha Shulman) എന്ന ആര്‍ട്ടിസ്റ്റാണ് പ്രസ്തുത കാലാവതരണത്തിന്റെ തിരക്കഥാകൃത്ത്. കഥകളി അവതരണത്തില്‍ വേഷം കെട്ടി മുദ്രകള്‍ അവതരിപ്പിക്കുന്ന കലാകാരന്‍ പിന്നണിയില്‍ പാടുന്ന ഗാന ശകലത്തിന് അനുശ്രുതമായി നൃത്തച്ചുവടുകള്‍ വയ്ക്കുന്ന അതേ രൂപത്തിലാണ് മിഷാ ഷല്‍മാന്‍ ഇംഗ്ലീഷില്‍ പിന്നണിയില്‍ നിന്ന് കഥയുടെ സംഭാഷണം പറയുമ്പോള്‍ ജോണ്‍ കഥകളി നൃത്തച്ചുവടുകള്‍ വയ്ക്കുന്നത്.

2008-ല്‍ കേരളത്തിലെ മൂഴിക്കുളം എന്ന കൊച്ചു ഗ്രാമം സന്ദര്‍ശിക്കുവാനിടയായ മിഷാ ഷല്‍മാന്‍ ഏകദേശം പതിനഞ്ചു ദിവസത്തോളം അവിടെ താമസിച്ച് സംസ്‌കൃത ഭാഷയില്‍ ചിട്ടപ്പെടുത്തിയ പദ്യ ശലകങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട കൂടിയാട്ടവും കഥകളിയും കാണുവാനിടയായി. പ്രസ്തുത കലാരൂപങ്ങളും അവയുടെ അവതരണ ശൈലിയും മിഷായേ വളരെയധികം ആകര്‍ഷിച്ചു. സാധാരണ കഥകളി അവതരണത്തില്‍ രാമായണത്തിലെയോ മഹാഭാരതത്തിലെയോ കഥകളെ ആസ്പദമാക്കിയാണ് പദ്യം ചിട്ടപ്പെടുത്തുന്നത്.

കഥകളിയില്‍ അവതരിപ്പിക്കപ്പെട്ട രാമായണത്തിലെ വില്ലന്‍ കഥാപാത്രമായ രാവണന്‍ സീതാദേവിയെ തട്ടിക്കൊണ്ടുപോകുന്ന കഥ മനസ്സിലാക്കുവാന്‍ സാധിച്ച മിഷയ്ക്ക് രാവണന്‍  എന്ന കഥാപാത്രത്തിന്റെ  സ്വഭാവവുമായി  ബൈബിളിലെ മോശയുടെ കാലത്തെ  ഫറവോന്‍ ചക്രവര്‍ത്തിയുടെ സ്വഭാവത്തിന് സാമ്യം തോന്നി. അന്ന് മുതല്‍ ഫറവോന്‍ രാജാവിന്റെ കഥ കൂടിയാട്ടം കലാരൂപത്തില്‍ സ്റ്റേജില്‍ അവതരിപ്പിക്കണം എന്ന ആശയം മിഷായുടെ മനസ്സില്‍ കടന്നുകൂടി. പിന്നീട് 2020 മാര്‍ച്ചില്‍ ഈ കലാരൂപം ന്യൂയോര്‍ക്ക് തിയേറ്ററില്‍ അവതരിപ്പിക്കുന്നതിനുള്ള എല്ലാ പദ്ധതിയും തയ്യാറായെങ്കിലും കോവിഡ് മഹാമാരി മൂലം ആ പദ്ധതി അന്ന് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഈ കലാരൂപം കൂടിയാട്ടം കലാകാരനെ കേരളത്തില്‍ നിന്നും വരുത്തി സ്റ്റേജില്‍ അവതരിപ്പിക്കുവാനുള്ള പദ്ധതി ആലോചിച്ചു. അതിനായി കേരളത്തിലെ കലാമണ്ഡലത്തില്‍ നിന്നും ഒരു കലാകാരനെ ലഭിക്കുന്നതിനുള്ള ശ്രമം നടത്തിയപ്പോഴാണ് കഥകളി ആചാര്യനായ  ഡോ. കലാമണ്ഡലം ജോണ്‍ ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡില്‍ ഉണ്ട് എന്ന് മനസ്സിലാക്കുന്നതും ഡോ. ജോണുമായി ബന്ധപ്പെടുന്നതും.

തൃശൂര്‍ ചെറുതുരുത്തിയില്‍ കലാതരംഗിണി കഥകളി സ്‌കൂളിന്റെ ഡയറക്ടര്‍ ആയ ഡോ. കലാമണ്ഡലം ജോണ്‍ കഴിഞ്ഞ അര നൂറ്റാണ്ടായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലായി നിറഞ്ഞ സദസ്സിലെ അരങ്ങുകളില്‍ കഥകളി അവതരിപ്പിക്കുന്ന അനുഗ്രഹീത കലാകാരനാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും കഥകളി നടനായി ആദ്യമായി വേഷം കെട്ടുന്ന കലാകാരനാണ് ഡോ. ജോണ്‍. കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി ലോങ്ങ് ഐലന്‍ഡിലെ ഹിക്സ്വില്ലില്‍ (Hicksville) താമസക്കാരനായ ജോണ്‍ കേരളത്തിലെ സ്‌കൂള്‍ – യൂണിവേഴ്‌സിറ്റി കലോത്സവങ്ങളുടെ കഥകളി മത്സരത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളാണ്. കുച്ചുപ്പുടി-മോഹിനിയാട്ടം കലാകാരിയായ മേരി ജോണ്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയാണ്. ‘പച്ച കുത്ത്’ എന്നറിയപ്പെടുന്ന കഥകളി മേക്കപ്പ് നടത്തുന്ന ലോകത്തിലെ തന്നെ ഏക മലയാളി വനിതയാണ് മേരി ജോണ്‍. ഏകദേശം നാല് മണിക്കൂറോളം സമയമാണ് കഥകളി മേക്കപ്പ് ചെയ്യുന്നതിന് വേണ്ടിവരുന്നത്.

കഥകളി ഒരു ക്ഷേത്ര കലയാണെങ്കിലും ന്യൂയോര്‍ക്ക് തിയേറ്ററില്‍ അരങ്ങേറുന്ന കലാരൂപം ബൈബിളിലെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് അരങ്ങേറുന്നത്. ഒരുപക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പരീക്ഷണം ഈ കലയില്‍ രൂപപ്പെടുത്തുന്നത്. ‘ഫറവോന്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ കലാരൂപം കഥകളി വേഷത്തില്‍ ഏകാംഗ നടനമായി 75 മിനിറ്റ് തുടര്‍ച്ചയായി സ്റ്റേജില്‍ ലൈവ് ആയി അവതരിപ്പിക്കുയാണ് ഡോ. ജോണ്‍. ഫറവോനെപ്പറ്റിയുള്ള കഥയാണെങ്കിലും ഏകദേശം 53 കഥാപാത്രങ്ങളുടെ ഭാവരൂപ അഭിനയ പ്രകടനമാണ് ജോണ്‍ എന്ന ഒറ്റ കലാകാരന്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്നത്. ഫറവോന്‍ രാജാവ്, മോശ പ്രവാചകന്‍, ഫറവോന്റെ മകന്‍, ഭാര്യ, പിതാവ്, ഈജിപ്ഷ്യന്‍ വൈദികന്‍ തുടങ്ങി 53 കഥാപാത്രങ്ങളാണ് ജോണ്‍ എന്ന ഏക കലാകാരന്റെ 75 മിനിറ്റിലെ ഭാവാഭിനയത്തിലൂടെ മാറിമറയുന്നത്.

തിരക്കഥാകൃത്തായ മിഷാ ഷല്‍മാനാണ്  സ്റ്റേജിന് പിന്നില്‍നിന്നും ഇംഗ്ലീഷിലുള്ള ഡയലോഗ് അവതരിപ്പിക്കുന്നത്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനായി ഗാലന്‍ പാസ്സെന്‍ (Galen Passen) സിത്താറും ട്രിപ്പ് ഡഡ്‌ലി (Tripp Dudley) ഡ്രംസും കൈകാര്യം ചെയ്യുന്നു. ജോണിന്റെ കഥകളി വേഷത്തിന്റെ മേക്കപ്പ് നടത്തുന്നത് സഹധര്‍മ്മിണിയായ മേരി ജോണ്‍ തന്നെയാണ്.  ഒന്നേകാല്‍ മണിക്കൂര്‍ നീളുന്ന കലാപ്രകടനത്തിനുള്ള മേക്കപ്പ് ചെയ്യുന്നതിനായി ഏകദേശം നാല് മണിക്കൂര്‍ വീതമാണ് പ്രകടനം ചെയ്യുന്ന ഓരോ ദിവസവും ചിലവഴിക്കുന്നത്.

മാര്‍ച്ച് 15, 16, 17 (വെള്ളി, ശനി, ഞായര്‍), മാര്‍ച്ച്  21, 23, 24 (വ്യാഴം, ശനി, ഞായര്‍), മാര്‍ച്ച് 28, 29, 30, 31 (വ്യാഴം, വെള്ളി, ശനി, ഞായര്‍) എന്നീ പത്ത് ദിവസങ്ങളിലാണ് ‘ഫറവോന്‍’ തിയേറ്റര്‍ ഷോ അരങ്ങേറുന്നത്.  വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 8  മണിക്കും ഞായറാഴ്ചകളില്‍ വൈകിട്ട് 3-നുമാണ്  ഷോ നടക്കുന്നത്.    മലയാളിയായ ഈ കലാകാരന് ന്യൂയോര്‍ക്ക് സിറ്റിയിലെ തിയേറ്ററില്‍ ലഭിക്കുന്ന ഈ അംഗീകാരത്തില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. കഴിയുന്നിടത്തോളം കലാസ്‌നേഹികള്‍ പ്രസ്തുത പ്രകടനം കണ്ട് ആസ്വദിക്കണമെന്നും മലയാളിയുടെ  പൈതൃക കലാരൂപത്തെ ന്യൂയോര്‍ക്ക് സിറ്റിയില്‍ അവതരിപ്പിക്കുവാന്‍ ലഭിച്ച അവസരത്തെ പ്രോത്സാഹിപ്പിക്കണമെന്നും താല്പര്യപ്പെടുന്നു.

ഷോയുടെ ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക്  പതിനെട്ട്  ഡോളറാണ് ($18). ചുരുങ്ങിയ സീറ്റിങ് കപ്പാസിറ്റിയുള്ള തിയേറ്ററില്‍ ടിക്കറ്റ് മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. അതിനായി താഴെ കൊടുത്തിരിക്കുന്ന തിയേറ്ററിന്റെ വെബ്സൈറ്റില്‍ സന്ദര്‍ശിക്കുക.

www.theaterforthenewcity.net

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Theater for the New City – Nurturing established and emerging playwrights

AudienceView Professional (ovationtix.com)

LEAVE A REPLY

Please enter your comment!
Please enter your name here