അലബാമ∙ അലബാമ പെൽ സിറ്റി വില്യാംസ് ഇന്റർ മീഡിയറ്റ് സ്കൂളിലെ വാർഷികത്തോടനുബന്ധിച്ചു നടത്തപ്പെട്ട വടംവലി മത്സരത്തിനിടെ മാഡിസൺ (13) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ വാരാന്ത്യമാണ് ദുഃഖകരമായ സംഭവം നടന്നത്.
കുഴഞ്ഞു വീണ മാഡിസൺ സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച മാഡിസൺ മരണമടഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.
കഠിനമായ ചൂടിൽ നടന്ന മത്സരത്തിനിടെ കുട്ടികൾക്ക് കുടിക്കാനാവശ്യമായ വെളളം സ്കൂൾ അധികൃതർ നൽകിയില്ലെന്ന് മാഡിസന്റെ മാതാവ് ലെസ് ലി വെന്റ് വർത്ത് പറഞ്ഞു. ദാഹജലം ആവശ്യമുളളവർ റസ്റ്റ് റൂമിൽ ചെന്ന് വെളളം കുടിക്കുകയോ പുറത്തു ഒന്നര ഡോളറിന് ബോട്ടിൽ വാട്ടർ വാങ്ങുകയോ ചെയ്യണമെന്ന് സ്കൂൾ അധികൃതർ പറഞ്ഞതായി മാതാവ് ആരോപിച്ചു.
മകൾക്ക് ആരോഗ്യപരമായ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും മാതാവ് പറഞ്ഞു. വടംവലി മത്സരത്തിനിടെ തലചുറ്റലും തലവേദനയും മാഡിസണുണ്ടായതായി സ്കൂൾ അധികൃതർ അറിയിച്ചു. മാത്രമല്ല ആവശ്യമുളള വെളളം കരുതിയിരുന്നതായും അവർ പറഞ്ഞു.
പുറത്തുളള അതി കഠിനമായ ചൂട് ഒരു പക്ഷേ മരണ കാരണമാകാം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ യഥാർത്ഥ കാരണം കണ്ടു പിടിക്കാൻ കഴിയുകയുളളുവെന്ന് പൊലീസ് സ്പോക്ക് പേഴ്സൺ അറിയിച്ചു.
വാർത്ത ∙ പി. പി. ചെറിയാൻ