വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്റന്റെ വിവാദ ഇ മെയിൽ ഉപയോഗത്തിൽ കുറ്റം ചുമത്തേണ്ടെന്ന് എഫ്.ബി.ഐ തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി ആയിരിക്കെ 2009 – 2013 കാലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ ഇ മെയിൽ സർവർ ഉപയോഗിച്ചതാണ് ഹിലരിയെ കുഴപ്പത്തിൽ ചാടിച്ചത്.
അതേസമയം ഗവൺമെന്റ് രഹസ്യങ്ങൾ തീർത്തും അശ്രദ്ധയോടെയാണ് ഹിലരി കൈകാര്യം ചെയ്‌തതെന്ന് എഫ്.ബി.ഐ കുറ്റപ്പെടുത്തി. ഹിലരിയെ എഫ്.ബി.ഐ ചോദ്യം ചെയ്‌തിരുന്നു. പ്രോസിക്യൂഷൻ നടപടി ഒഴിവാകുന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പുമായി അവസാന അങ്കത്തിനൊരുങ്ങുന്ന ഹിലരിക്ക് ആശ്വാസമാകും.