ന്യൂയോർക്ക്∙ പഞ്ചാബ് സർക്കാരിലെ മുതിർന്ന മന്ത്രി ടോട്ട സിങ്ങിന് യുഎസിൽ ചെരുപ്പിനേറ്. മന്ത്രിക്കെതിരെയും മറ്റ് അകാലിദൾ നേതാക്കൾക്കെതിരെയും കല്ലും ചെരുപ്പും അമേരിക്കയിലെ സിഖ് വംശജർ എറിയുകയായിരുന്നു.
പഞ്ചാബ് സർക്കാരിലെ വിദേശകാര്യ മന്ത്രാലയവും അകാലിദൾ നേതാക്കളും ചേർന്ന് റിച്ച്മോൻഡ് ഹില്ലിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനായെത്തിയ മന്ത്രിക്കുനേരെയാണ് ചെറുപ്പേറുണ്ടായത്. പരിപാടി സംഘടിപ്പിച്ചിരുന്ന സ്ഥലത്തേയ്ക്ക് നൂറോളം സിഖുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. പരിപാടി നടക്കുന്ന വേദി വളഞ്ഞ പ്രതിഷേധക്കാർ ഷൂസൂം കല്ലുമുപയോഗിച്ച് മന്ത്രിയേയും മറ്റ് നേതാക്കളെയും ആക്രമിച്ചു.
1990കളിലുണ്ടായ സായുധ കലാപത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയെടുക്കുന്നതിൽ പഞ്ചാബ് സർക്കാർ വീഴ്ച വരുത്തിയെന്നാരോപിച്ച് വടക്കേ അമേരിക്കയിലെ സിഖ് സംഘടന പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മന്ത്രിയും സംഘവും ഇവിടെയെത്തിയത്.
2017ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ യുഎസിലും കാനഡയിലുമുള്ള സിഖുകാരുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് ടോട്ട സിങ്ങും നേതാക്കളും യുഎസിലെത്തിയത്.