കലിഫോർണിയ: ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന യുവാവിനെ ലിക്കർ സ്റ്റോറിൽ വേതനം നൽകാതെ ദിവസം 15 മണിക്കൂർ വീതം ആഴ്ചയിൽ ഏഴുദിവസവും പണിയെടുപ്പിച്ച കുറ്റത്തിന് ഇന്ത്യൻ ദമ്പതിമാരായ ബൽവിന്ദർ മാൻ, അമർജിത്ത് എന്നിവരെ ഗിൽറോയ് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. നവംബർ 10ന് ജയിലിലടച്ച ഇവർക്കെതിരെ ലേബർ ഹൂമൺ
ട്രാഫിക്കിംഗ്, തടങ്കലിൽ പാർപ്പിക്കൽ, വേതനം നൽകാതിരിക്കുക, ഗൂഡാലോചന തുടങ്ങിയ 9 കുറ്റങ്ങളാണ് ചാർജ് ചാർജ് ചെയ്തിരിക്കുന്നത്. ഇവരെ പിന്നീട് മകൻ ഒരു മില്യൺ ഡോളറിന്റെ ജാമ്യത്തിൽ പുറത്തിറക്കി. ഹൗസ് അറസ്റ്റിൽ കഴിയുന്ന ഇവരുടെ പാസ്പോർട്ട് സറണ്ടർ ചെയ്തിട്ടുണ്ട്. 2019 ലാണ് ദമ്പതികൾക്കൊപ്പം തൊഴിൽ വാഗ്ദാനം നൽകി പേരു വെളിപ്പെടുത്താത്ത യുവാവിനെ അമേരിക്കയിലേക്ക് കൂട്ടികൊണ്ടു വന്നത്.അമേരിക്കയിൽ എത്തിയതോടെ യുവാവിന്റെ പാസ്പോർട്ട്, വാങ്ങിവച്ച ശേഷം ഇവരുടെ ലിക്കർ സ്റ്റോറിൽ ജോലി നൽകി. 15 മണിക്കൂർ വിശ്രമമില്ലാതെ തൊഴിലെടുത്ത് ക്ഷീണിച്ച യുവാവിന് കടയോടുചേർന്നുള്ള ഒരു മുറിയിലാണ് താമസ സൗകര്യം നൽകിയിരുന്നത്. പുറത്തു പോകാൻ അനുമതിയില്ലായിരുന്നു.
ഫെബ്രുവരിയിലാണ് സംഭവം പുറത്തറിയുന്നത്. പ്രായപൂർത്തിയാകാത്ത മൈനറിന് മദ്യം വിറ്റ സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ശോചനീയാവസ്ഥയെകുറിച്ചു മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഭവം പുറത്തു പറഞ്ഞാൽ ഇന്ത്യയിലേക്ക് മടക്കിയയക്കുമെന്ന് ദമ്പതികൾ ഭീഷിണിപ്പെടുത്തിയിരുന്നതായി യുവാവ് പറയുന്നു. യുവാവ് തങ്ങളുടെ ബന്ധുവാണെന്നും സ്റ്റോറിൽ ഞങ്ങളെ സഹായിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും ദമ്പതികൾ പറയുന്നു.