വാഷിങ്ടൻ: ബൈഡൻ ട്രാൻസിഷൻ സംഘവുമായി വൈറ്റ് ഹൗസ് അധികൃതര്‍ ചർച്ച നടത്തുവാൻ വിസമ്മതിക്കുന്നതും, അധികാര കൈമാറ്റം മനപൂർവ്വം താമസിപ്പിക്കുന്നതും കൊറോണ വൈറസ് മൂലമുള്ള മരണം സംഖ്യ ഉയരുന്നതിനു കാരണമാകുമെന്നു ജോ ബൈഡൻ. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കോവിഡും സാമ്പത്തിക തകർച്ചയും. ഇവ രണ്ടും അടിയന്തിരമായി നേരിടേണ്ടതുണ്ടെന്നും അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ട്രംപിനുണ്ടെന്നും ബൈഡൻ പറഞ്ഞു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ജനുവരി 20 വരെ കാത്തിരിക്കേണ്ട സാഹചര്യം കോവിഡിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും താമസമുണ്ടാക്കും. കോവിഡ് വാക്സീൻ വിതരണം ചെയ്യുന്നതിനും പിന്നെയും ഒന്നര മാസത്തോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ അതീവ ഗുരുതരമാണെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ ഒരാഴ്ചക്കുള്ളിൽ ഒരുമില്യൻ കേസുകൾ പുതിയതായി കണ്ടെത്തിയതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11 മില്യൻ കഴിഞ്ഞതായും 24,6000 പേരുടെ ജീവൻ അപഹരിക്കപ്പെട്ടതായും ബൈഡൻ പറഞ്ഞു. ഏന്റണി ഫൗസിയെ പോലുള്ള ഡോക്ടറന്മാരുടെ അഭിപ്രായത്തിൽ ഫൈസർ കമ്പനി പുറത്തിറക്കുന്ന വാക്സീൻ ഫലപ്രദമാണ്.
ആവശ്യം വന്നാൽ അതു ഉപയോഗിക്കുന്നതിനും തയ്യാറാണെന്ന് ബൈഡൻ അറിയിച്ചു. കഴിഞ്ഞ 60 വർഷമായി യാതൊരുതടസ്സമില്ലാതെ സുഗമമായി അധികാര കൈമാറ്റം നടന്നിരുന്നതാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.