യുഎസ് പാര്‍ലമെന്റ് അതിക്രമത്തെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള അനുമതി തേടുന്ന ബില്ല് ഇന്ന് ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കും. നിലവില്‍ ഡെമോക്രാറ്റുകള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ പ്രമേയം പാസ്സാകുമെന്നാണ് സൂചന. ഇംപീച്ച്‌മെന്റ് അനുമതി പ്രാവര്‍ത്തികമാക്കാന്‍ സെനറ്റിന്റെ അനുമതി പക്ഷെ ആവശ്യമാണ്. അതിനായി ജനുവരി 20 ന് ജോ ബൈഡന്‍ സ്ഥാനമേറ്റ ശേഷം അപേക്ഷ നല്‍കുമെന്ന് ഡെമോക്രാറ്റുകള്‍ അറിയിച്ചു.

അക്രമത്തിന്റെ ഉത്തരവാദിത്തം ട്രംപിനായതിനാല്‍ പുറത്താക്കണമെന്നും ഇംപീച്ച് ചെയ്യണമെന്നും ഭരണ രംഗത്തും സെനറ്റിലും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇംപീച്ച്‌മെന്റ് നടപടി. ഇംപീച്ച് ചെയ്യപ്പെടുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുറത്തു പോകുന്ന ആദ്യ പ്രസിഡന്റാകും ട്രംപ്.

ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് നിയുക്ത പ്രസിഡന്റ് ജോബൈഡനും രംഗത്തെത്തിയിരുന്നു. ട്രംപ് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തേ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിലെ വിവിധ സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ ഔദ്യോഗികമായി പാര്‍ലമെന്റ് ചേര്‍ന്ന ദിവസമാണ് ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്. ഇതിനെതുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിക്കുകയും ചെയ്തു.

അതേസമയം ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടി രാഷ്ട്രീയ പ്രേരിതവും രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. നേരത്തേ 2019 ലും ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ കൂടുതലുള്ള സെനറ്റില്‍ തീരുമാനം തള്ളിപ്പോവുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here