ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്രസർക്കാരിന്റെ 2021-22 ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്‌ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ലോക്ക്‌ഡൗൺ കാലത്തെ കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞാണ് ധനമന്ത്രിയുടെ ബഡ്‌ജറ്റ് അവതരണം.ലോക്ക്‌ഡൗൺ കാലത്തെ നടപടികൾ രാജ്യത്തെ പിടിച്ചുനിർത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായകരമായി. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആത്മനിർഭർ ഭാരത് സഹായിച്ചു. ഈ പതിറ്റാണ്ടിലെ ആദ്യത്തെ ബഡ്‌ജാറ്റാണിത്. രാജ്യത്തെ ആദ്യ ഡിജിറ്റൽ ബഡ്‌ജറ്റാണിത്. സാമ്പത്തികരംഗത്തെ ഉയർച്ചയ്‌ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്‌ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.കൊവിഡ് വാക്‌സിൻ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകൾ പ്രഖ്യാപിക്കാനായി. കൊവിഡ് കേസുകൾ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.