വാഷിങ്ടൻ : മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രണ്ടാം തവണയും കുറ്റവിചാരണ ചെയ്യുന്നതിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച പ്രമേയത്തെ സെനറ്റിൽ 6 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും അനുകൂലിച്ചു. ട്രംപിന്റെ അഭിഭാഷകരും ഡമോക്രാറ്റ് സംഘവും വാദങ്ങൾ അവതരിപ്പിച്ച ശേഷം പ്രമേയം 44നെതിരെ 56 വോട്ടിനു പാസായി.
സെനറ്റിൽ ഡമോക്രാറ്റ്, റിപ്പബ്ലിക്കൻ പാർട്ടികൾക്ക് 50 അംഗങ്ങൾ വീതമാണുള്ളത്.
ജനുവരി ആറിന്, ട്രംപിന്റെ പ്രസംഗം കേട്ട ശേഷം ജനക്കൂട്ടം ക്യാപ്പിറ്റൽ മന്ദിരത്തിൽ അതിക്രമിച്ചു കയറി പൊലീസുകാരെയുൾപ്പെടെ ആക്രമിക്കുന്നതിന്റെയും നാശനഷ്ടങ്ങൾ വരുത്തുന്നതിന്റെയും വിഡിയോ പ്രദർശിപ്പിച്ചു കുറ്റവിചാരണയെ വൈകാരികതലത്തിലേക്ക് ഉയർത്തിയ ഡമോക്രാറ്റ് അംഗങ്ങൾ ഉശിരൻ പ്രകടനമാണു കാഴ്ചവച്ചത്.
അതേസമയം, ബ്രൂസ് കാസ്റ്റർ നയിക്കുന്ന ട്രംപ് അഭിഭാഷസംഘത്തിന്റേത് ദയനീയ പ്രകടനമായിപ്പോയി. സെനറ്റിൽ കാസ്റ്ററിന്റെ ദുർബലമായ വാദം ടിവിയിൽ കണ്ടു നിരാശനായ ട്രംപ് രോഷം കൊണ്ടെന്നാണു റിപ്പോർട്ട്.
വാറൻ ഹേസ്റ്റിങ്സിന്റെ വിചാരണ കീഴ്‍വഴക്കം
സ്ഥാനമൊഴിഞ്ഞ ഭരണാധികാരിയെ കുറ്റവിചാരണ ചെയ്തതിനു ബ്രിട്ടിഷ് ചരിത്രത്തിൽനിന്നൊരു ഉദാഹരണമാണു ജനപ്രതിനിധിസഭയിലെ ഡമോക്രാറ്റ് അംഗവും ഇംപീച്മെന്റ് മാനേജരുമായ ജേമി റാസ്കിൻ ചൂണ്ടിക്കാട്ടിയത്– ബ്രിട്ടിഷ് ഇന്ത്യയിൽ ആദ്യ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിങ്സിനെ അഴിമതിയാരോപണത്തെ തുടർന്നു ബ്രിട്ടനിലെ പ്രഭുസഭ കുറ്റവിചാരണ ചെയ്ത സംഭവം. 1785 ൽ പദവിയൊഴിഞ്ഞ ഹേസ്റ്റിങ്സിനെതിരെ വിചാരണനടപടികൾ 1788 ലാണു തുടങ്ങിയത്. ഇന്ത്യക്കാർക്കെതിരെ നടത്തിയ കൊടുംക്രൂരതകളും ചർച്ച ചെയ്യപ്പെട്ടെങ്കിലും പ്രഭുസഭ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.