വാഷിംഗ്ടൺ : ചൈനയിൽ നിന്നും ഉയരുന്ന വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരുമെന്ന് അമേരിക്ക. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തിറക്കിയ ഇടക്കാല ദേശീയ സുരക്ഷാ മാർഗ്ഗനിർദ്ദേശത്തിലാണ് ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കേണ്ട ആവശ്യകതയെ കുറിച്ച് പ്രതിപാദിക്കുന്നത്. ഈ റിപ്പോർട്ടിൽ ചൈനയെ എതിരാളി എന്ന വാക്കുകൊണ്ടാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ക്രമത്തിൽ സൈനികമായും, സാമ്പത്തികമായും, ടെക്‌നോളജിയുടെ സഹായത്താലും നിരന്തരമായി വെല്ലുവിളി ഉയർത്താൻ തക്ക പ്രാപ്തിയുള്ള എതിരാളിയാണ് ചൈന എന്നാണ് ആ രാജ്യത്തെ അമേരിക്ക നിർവചിക്കുന്നത്.ചൈനയിൽ നിന്നുമുള്ള ഭീഷണികളെ നേരിടുന്നതിനായി ജനാധിപത്യ ശക്തികളുമായി കൂടുതൽ സഖ്യം അനിവാര്യമാണ്. ഇവിടെയാണ് ഇന്ത്യയുടെ പ്രാധാന്യം അമേരിക്ക മനസിലാക്കുന്നത്.

ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് റിപ്പോർട്ടിൽ ബൈഡൻ ഉറപ്പുനൽകുന്നു. ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ഉയരുന്ന വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. അതിനായി ലോകമെമ്പാടുമുള്ള സഖ്യങ്ങളും സൗഹൃദങ്ങളും പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നും ബൈഡൻ ഉറപ്പ് നൽകുന്നു. കാലങ്ങളായി റഷ്യയെ എതിർചേരിയിൽ നിർത്തി വിദേശനയങ്ങൾ രൂപപ്പെടുത്തിയിരുന്ന അമേരിക്ക ചൈനയിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ റിപ്പോർട്ടിനുണ്ട്.ലോകത്തിലെ വികസ്വര രാഷ്ട്രങ്ങളെ കടം നൽകി കൂടെക്കൂട്ടുകയും സാമ്പത്തിക കടക്കെണിയിൽ കുടുക്കുകയും ചെയ്യുന്ന ചൈനീസ് തന്ത്രത്തെയും ഈ റിപ്പോർട്ടിലൂടെ അമേരിക്ക തുറന്നുകാട്ടുന്നു. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി രാജ്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടയ്ക്കാൻ കഴിയാത്ത വായ്പ നൽകി ചൈന കടക്കെണിയിലാക്കി, തുടർന്ന് അവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നു.

ചൈനയുടെ ‘വൺ ബെൽറ്റ്, വൺ റോഡ്’ സംരംഭത്തിലെ അപകടസാദ്ധ്യതയെക്കുറിച്ചും വിവരിക്കുന്നുണ്ട്. വിദേശ സ്വാധീനത്തിൽ നിന്നും ചൈനയുടെ അയൽക്കാരെയും വാണിജ്യ പങ്കാളികളെയും സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ടിൽ അടിവര ഇട്ടിരിക്കുന്നത്. ചൈനയുടെ ഇത്തരം വാണിജ്യ താത്പര്യങ്ങളെ ഇന്ത്യ അനുകൂലിക്കുകയോ പദ്ധതികളിൽ പങ്കാളികളാവുകയോ ചെയ്തിരുന്നില്ല. ഇതും ഇന്ത്യ അമേരിക്കൻ സഖ്യത്തിന് ഭാവിയിൽ മുതൽക്കൂട്ടാവും.ഇതിനൊപ്പം തീവ്രവാദ പ്രവർത്തനങ്ങളെയും നിശിതമായി എതിർക്കുമെന്ന് അമേരിക്ക പ്രഖ്യാപിക്കുന്നു.
ആഭ്യന്തരവും അന്തർദ്ദേശീയവുമായ തീവ്രവാദം സമാധാനത്തിന് ഭീഷണിയായി തുടരുകയാണെന്ന് ബൈഡൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here