വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മെയ് ഒന്നിനകം കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അധികാരമേറ്റെടുക്കുന്നതിന് മുമ്പ്, ആദ്യ 100 ദിവസങ്ങളില്‍ 10 കോടി വാക്‌സിന്‍ ഷോട്ടുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. 60-ാം ദിവസത്തിലെത്തുമ്പോള്‍ ലക്ഷ്യമിട്ടതിലും വളരെ മുന്നിലാണെന്ന കാര്യം പങ്കിടുന്നതില്‍ അഭിമാനിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമുള്ള കാര്‍ഡ് പോക്കറ്റില്‍ സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “എനിക്കറിയാം ഇത് കഠിനമാണ്. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച അമേരിക്കക്കാരുടെ എണ്ണമുള്ള കാര്‍ഡ് ഞാന്‍ എന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നുണ്ട്. ഇതുവരെ 5,27,726 അമേരിക്കക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ട് ലോക മഹായുദ്ധങ്ങള്‍, വിയറ്റ്‌നാം യുദ്ധം, വേള്‍ ട്രേഡ് സെന്റര്‍ ആക്രമണം എന്നിവയിലെ ആകെ മരണത്തില്‍ അധികമാണിത്. ” – ബൈഡന്‍ പറഞ്ഞു.

വാക്‌സിനേഷന്‍ പ്രക്രിയ മുടക്കമില്ലാതെ നടക്കുമ്പോഴും തങ്ങളുടെ പങ്ക് പൗരന്മാര്‍ ചെയ്യണമെന്നും വൈറസിനെ പ്രതിരോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബൈഡന്‍ അമേരിക്കക്കാരോട് അഭ്യര്‍ത്ഥിച്ചു. നമ്മുടെ ഭാഗം നന്നായി ചെയ്താല്‍ ജൂലൈ നാലിന് അമേരിക്കന്‍ സ്വാതന്ത്ര്യദിനം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ഭയമില്ലാതെ ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here