ന്യൂഡൽഹി: രണ്ടാം വരവിൽ കൗമാരക്കാരെയും കുട്ടികളെയും കോവിഡ് കൂടുതലായി ബാധിക്കുന്നുവെന്ന് ഡൽഹിയിലെ ഡോക്ടർമാർ. തലസ്ഥാനത്ത് വീണ്ടും രോഗ വ്യാപനം വർധിക്കുേമ്പാൾ കൗമാരക്കാർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവരിൽ വൈറസ് ബാധ താരതമ്യേന ഉയർന്ന നിലയിലാണെന്ന് ജയ് പ്രകാശ് നാരായൺ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാർ വാർത്താ ഏജൻസിയായ ‘എ.എൻ.ഐ’യോട് പറഞ്ഞു.
കഴിഞ്ഞ വർഷത്തേക്കാൾ വേഗത്തിലാണ് ഇത്തവണ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ ആഴ്ച ഞങ്ങളുടെ ആശുപത്രിയിൽ 20 രോഗികളെയാണ് കോവിഡ് ബാധിതരായി അഡ്മിറ്റ് ചെയ്തിരുന്നത്. എന്നാൽ, ഇന്ന് 170 പേരെ അഡ്മിറ്റ് ചെയ്തു. കിടത്തിച്ചികിത്സക്ക് കൂടുതൽ കിടക്കകൾ വേണമെന്ന അവസ്ഥയാണിപ്പോൾ.
ആദ്യവരവിൽ 60 കഴിഞ്ഞ രോഗികളായിരുന്നു ഏറെയും. എന്നാൽ, ഇപ്പോൾ കൗമാരക്കാരും കൊച്ചുകുട്ടി കളും ഗർഭിണികളുമൊക്കെ കൂടുതലായുണ്ട്. ഞങ്ങളുടെ ആശുപത്രിയിൽ 1000 കിടക്കകൾ കൂടി അധികം ഒരുക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഔട്ട് പേഷ്യന്റ് ഡിപാർട്മെന്റ് സൗകര്യങ്ങൾ നിർത്തലാക്കാൻ ഇതുവരെ തങ്ങൾക്ക് പദ്ധതിയൊന്നുമില്ലെന്നും ഡോ. സുരേഷ് കുമാർ പറഞ്ഞു.