ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക്ക് 5ന് കേന്ദ്ര സർക്കാർ അനുമതി നൽകി. കൊവിഷീൽഡിനും കൊവാക്‌സിനും പുറമെ രാജ്യത്ത് അംഗീകാരം ലഭിക്കുന്ന മൂന്നാമത് വാക്‌സിനാണ് സ്‌പുട്‌നിക്ക്. ഇന്ത്യയിൽ വാക്‌സിൻ നിർമ്മിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. റെഡ്‌ഡീസ് ലബോറട്ടറിയാണ്.കഴിഞ്ഞ സെപ്‌തംബറിലാണ് റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) ഡോ.റെഡ്‌ഡീസുമായി സഹകരിച്ച് സ്‌പുട്‌നിക്ക് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിൽ ഇന്ത്യ, വെനസ്വല, ബെലാറസ്, യുഎഇ എന്നിവിടങ്ങളിൽ 91.6 ശതമാനം കാര്യക്ഷമതയാണ് വാക്‌സിൻ പ്രകടിപ്പിച്ചത്.ഡോ.റെഡ്‌ഡീസിന് പുറമെ വിർചൗ ബയോടെക് ലിമിറ്റഡുമായി 200 മില്യൺ ഡോസുകൾക്ക് വേണ്ടിയും സ്‌റ്റെലിസ് ബയോഫാർമ, പനാസിയ ബയോടെക് എന്നിവരുമായും 200 മില്യൺ, 100 മില്യൺ ഡോസുകൾ ഇന്ത്യയിൽ വിതരണം ചെയ്യാനും ആർ.ഡി.ഐ.എഫ് കരാറിലേർപ്പെട്ടിട്ടുണ്ട്.