ഡൽഹി: കോവിഡ് വൈറസ് വായുവിലൂടെ പകരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വായുവിലൂടെ പകരുമെന്നാണ് കോവിഡ് 19 ചികിത്സാ മാർഗനിർദേശങ്ങളുടെ പരിഷ്കരിച്ച റിപ്പോർട്ടിൽ കേന്ദ്രം വ്യക്തമാക്കിയത്. രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും വൈറസ് പകരുമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ വൈറസ് പകരൂവെന്ന മുൻധാരണകളാണ് ഇതോടെ തിരുത്തപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ പഠന റിപ്പോർട്ടിൽ വൈറസിന് വായുവിലൂടെ പത്തുമീറ്റർ ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. കോവിഡ് ബാധിതരുടെ ഉമിനീർ, മൂക്കിൽനിന്ന് പുറത്തു വരുന്ന ദ്രവം എന്നിവ രണ്ടുമീറ്റർ അകലത്തിൽ വരെ പതിച്ചേക്കാം ഇതിൽനിന്ന് വായുവിലൂടെ മറ്റൊരാളിലേക്ക് വൈറസ് എത്തുന്നു. വൈറസ് കണങ്ങൾ വായുവിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനാൽ അടച്ചിട്ട വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ ആളുകൾ രോഗ ബാധിതരാകാനുളള സാധ്യത ഉയർന്നതാണെന്നും അതിനാൽ രോഗബാധിതർ ഉള്ളിടിങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കണമെന്നുമായിരുന്നു റിപ്പോർട്ട്.