ന്യുയോർക്ക്: ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യരാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമായി നിലനില്‍ക്കുമെന്ന് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. വെള്ളിയാഴ്ചയാണ് വൈറ്റ് ഹൌസില്‍ വച്ച് പ്രധാനമന്ത്രിയും യു.എസ് പ്രസിഡണ്ടും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച ഇന്നലെ രാവിലെ വൈറ്റ് ഹൌസില്‍ വച്ച് നടന്നു. ഇന്ത്യ അമേരിക്ക ബന്ധത്തില്‍ പുതിയൊരു ചരിത്രം രചിക്കപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. ഞങ്ങള്‍ക്കിടയിലെ ബന്ധം സുദൃഢമായി നിലനില്‍ക്കും’ ബൈഡന്‍ പറഞ്ഞു.
കോവിഡ് 19 നെതിരായ പോരാട്ടം , കാലാവസ്ഥാ വ്യതിയാനം ,ഇന്തോ പസഫിക് മേഖലയിലെ സഹകരണം തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങളാണ് മോദി ബൈഡന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. ഏറെ പ്രധാനപ്പെട്ടത് എന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി ക്വാഡ് ഉച്ചകോടിയടക്കം നിരവധി സുപ്രധാന യോഗങ്ങളിലാണ് പങ്കെടുത്തത്.