ചാലക്കുടിയിലെ പാടിയിൽ വാറ്റുചാരായം എത്തിച്ചിരുന്നതായി കലാഭവൻ മണിയുടെ സുഹൃത്ത് ജോമോന്‍ ജോണി. മണി മരിക്കുന്നതിന് ഒരുമാസം മുമ്പാണ് ചാരായം എത്തിച്ചതെന്നും അന്ന് മണി കഴിച്ചില്ലെന്നും ജോമോൻ മനോരമ ന്യൂസിനോട് പറഞ്ഞു. മണിയുടെ സഹായി അരുൺ ആവശ്യപ്പെട്ടപ്രകാരം ഫെബ്രുവരി ഏഴിനാണ് പാടിയിൽ ചാരായം കൊണ്ടുചെന്നത്. ബാക്കിവന്ന ചാരായം താൻ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.
ഫെബ്രുവരി 14 ന് പാടിയിലെത്തി മണിയോട് യാത്ര പറഞ്ഞിരുന്നു. ഫെബ്രുവരി 15ന് അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങിയിരുന്നു. പഠനത്തിനടക്കം തനിക്ക് സഹായം ചെയ്ത ആളാണ് മണി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് തന്നെ വിളിച്ചെന്നും ആവശ്യമെങ്കിൽ ഇനി നാട്ടിലേക്ക് വരാനും തയ്യാറാണെന്നും ജോമോൻ ജോണി അബുദാബിയിൽ നിന്ന് മനോരമ ന്യൂസിനോട് പറഞ്ഞു.