മണിയുടെ ശരീരത്തിൽ കണ്ടത്തിയ കീടനാശിനി വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തു. വീടിന്റെ മുന്നിലെ വാഴത്തോടത്തിൽ നിന്നാണ് കീടനാശിനി ലഭിച്ചത്. കണ്ടെടുത്തതിൽ പൊട്ടിക്കാത്ത രണ്ടു കുപ്പികളും. വാഴയ്ക്ക് ഉപയോഗിക്കാൻ വാങ്ങിവച്ചതാണെന്ന് തൊഴിലാളികൾ മൊഴി നൽകി.
കലാഭവൻ മണിയുടെ മരണത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുൺ, വിപിൻ, മുരുകൻ, ജോമോൻ, ജോയ് എന്നിവരടക്കം പ്രതികൾ. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ മണിയുടെ വീടിനു പരിസരത്തുനിന്ന് കീടനാശിനികുപ്പികൾ കണ്ടെടുത്തു. കുപ്പികളിലെ കീടനാശിനി ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊസീസ് സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്പി പി.എൻ.ഉണ്ണിരാജൻ, ഡിവൈഎസ്പി സോജൻ എന്നിവർ സംഘത്തിൽ. തൃശൂർ റേഞ്ച് ഐ·ജിയുടെ അഭ്യർഥനയെ തുടർന്നാണ് നടപടി.
കലാഭവൻമണിയുടെ മരണത്തിൽ, കീടനാശിനിയുടെ ഉറവിടം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ചാലക്കുടിയിലെ പാടിയിൽ നിന്ന് കണ്ടെടുത്ത കുപ്പിയിൽ രാസവസ്തുക്കൾ ഉളളതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. എന്നാൽ കീടനാശിനിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കുപ്പികൾ രാസപരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
രാവിലെ പാടിയിൽ നടത്തിയ പരിശോധനയിലാണ് കുപ്പികൾ കണ്ടെടുത്തത്. പാടിയിൽ വച്ചാണ് കീടനാശിനി മണിയുടെ ശരീരത്തിനുള്ളിൽ ചെന്നതെന്ന് പൊലീസ് ഉറപ്പിക്കുന്നു .എന്നാൽ പാടിയിൽ കീടനാശിനി എങ്ങനെ എത്തി എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മണി നേരിട്ട് കീടനാശിനി വാങ്ങാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽപേരെ ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി കെഎസ് സുദർശൻ പറഞ്ഞു.
അതേസമയം, നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള നാലുപേരെ ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അരുൺ, മുരുകൻ, വിപിൻ, ബിനു എന്നിവരെയാണ് പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നത്.