മണിയുടെ വീടിന് പരിസരത്ത് നിന്ന് കണ്ടെടുത്ത കീടനാശിനികുപ്പികളിൽ മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനിയും കണ്ടെടുത്തു. മണി മരിച്ചതിന്റെ സമീപദിവസങ്ങളിൽ കീടനാശിനി വാങ്ങിയവരെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു. ചാലക്കുടിയിലെ നാലു കടകളിൽ ക്ലോർപൈറിഫോസ് വില്‍ക്കുന്നതായി കണ്ടെത്തി. മണിയോ സുഹൃത്തുക്കളോ കീടനാശിനി വാങ്ങിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു.
ക്ളോർപൈരിഫോസ് എന്ന കീടനാശിനിയാണ് മണിയുടെ ശരിരത്തിലുള്ളതായി രാസപരിശോധനാഫലത്തിൽ കണ്ടെത്തിയത്. ഇതേ കീടനാശിനിയുടെ ഏതാനും കുപ്പികളാണ് മണിയുടെ വീടിന് മുന്നിലുള്ള വാഴത്തോട്ടത്തിൽ നിന്ന് കണ്ടെടുത്തത്. ഇതിൽ രണ്ടെണ്ണം പൊട്ടിക്കാത്ത കുപ്പികളാണ്. മണിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിൽ ഉപയോഗിക്കാൻ വാങ്ങിവച്ചതാണെന്നാണ് തൊഴിലാളികൾ മൊഴി നൽകിയിരിക്കുന്നത്. എന്തായാലും മണിയുടെ മരണകാരണമായ കീടനാശിനി ആ പ്രദേശങ്ങളിൽ ഉപയോഗിക്കാറുണ് എന്നതിന്റെ നിർണായക തെളിവായാണ് പൊലീസ് ഇത് വിലയിരുത്തുന്നത്.
എന്നാൽ മണിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഔട് ഹൗസിൽ നിന്ന് ഈ കീടനാശിനി കണ്ടെത്താത്തത് ചില സംശയങ്ങൾ അവശേഷിപ്പിക്കുന്നു. എങ്കിലും ഈ കീടനാശിനി ഏതെങ്കിലും സാഹചര്യത്തിൽ പാടിയിലെത്തിയിട്ടുണ്ടോയെന്ന് കണ്ടെത്തിയാൽ മണിയുടെ മരണം സംബന്ധിച്ച് വ്യക്തതയാവുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിൽ അന്വേഷണ ചുമതലയേറ്റെടുക്കുന്ന ക്രൈംബ്രാഞ്ച് എസ്. പി. പി. എൻ. ഉണ്ണിരാജൻ ഇന്ന് പാടിയിലെത്തി പരിശോധിക്കും. തുടർന്ന് അന്വേഷണ പുരോഗതിയും തുടരന്വേഷണ ദിശയും സംബന്ധിച്ച് അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തും. അതേസമയം ചാരായം ഉണ്ടാക്കിയതിനും ഉപയോഗിച്ചതിനും മണിയുടെ സഹായികളടക്കം എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്