പി പി ചെറിയാന്‍
ഈശ്വരന്‍ കനിഞ്ഞു നല്‍കിയ അനുഗ്രഹവും സമ്പത്തുമാണ് മക്കളെന്നു ചിന്തിക്കുന്ന എത്ര മാതാപിതാക്കളുണ്ട്? അങ്ങനെയുള്ളവരെയാണ് സമ്പന്നമായ മാതാപിതാക്കളുടെ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുത്തേണ്ടത്. കുഞ്ഞുങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുകയും അവര്‍ക്ക് വേണ്ടി എത്രമാത്രം ത്യാഗങ്ങള്‍ സഹിക്കാമോ അത്രയും സഹിച്ചിട്ടും പരിഭവമില്ലാതെ അതില്‍ നിന്ദവും സംതൃപ്തിയും കണ്ടെത്തുന്ന ധാരാളം മാതാപിതാക്കന്മാരും ഈ കാലഘട്ടത്തില്‍ ഉണ്ടെന്നുള്ളതും വിസ്മരിക്കാനാവില്ല.
മക്കളെ വളര്‍ത്തുന്നത് വലിയ ബുദ്ധിമുട്ടും ചിലവുമാണെന്ന് മാത്രമല്ല തങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതും, ഹനിക്കുന്നതും, ലക്ഷ്യപ്രാപ്തിക്കു തടസ്സമുണ്ടാക്കുന്നുവെന്നും ചിന്തിക്കുന്ന ചില ദമ്പതിമാരും ഇല്ലാതില്ല. ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ ചിന്താഗതികള്‍ വച്ചു പുലര്‍ത്തുന്ന, അമൂല്യ സ്‌നേഹത്തിന്റെ ആഴം പരസ്പരം തിരിച്ചറിയാനാകാതെ ഇരുട്ടില്‍ തപ്പിത്തടയുന്ന മാതാപിതാക്കന്മാരോ , ദമ്പതിമാരോ കുട്ടികളോ ഉള്‍കൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് അധിവസിക്കുന്നത്.
ഒരിക്കല്‍ ഒരു ഭാര്യയും ഭര്‍ത്താവും ഇപ്രകാരം പറയുന്നത് കേള്‍ക്കാനിടയായി ഞങ്ങള്‍ വിവാഹിതരായിട്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഞങ്ങള്‍ക്ക് ദൈവം കനിഞ്ഞു നല്‍കിയതാണ് മക്കള്‍. അവരെ സന്തോഷത്തോടും ഏറെ അഭിമാനത്തോടും വളര്‍ത്തുന്നതിനും ആത്മീകവും ഭൗതീകവുമായ തലങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിനും കഴിഞ്ഞു. അവരുടെയെല്ലാം വിവാഹം യഥാസമയം നല്ലനിലയില്‍ നടത്തുന്നതിനും അവസരം ലഭിച്ചു. ദീഘകാലം കഠിനാദ്ധ്വാനം ചെയ്തതിനു ശേഷം ജോലിയില്‍ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിക്കുന്നു.
ഞങ്ങള്‍ക്ക് കൊച്ചുമക്കള്‍ ഉണ്ട്. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുഗ്രഹീതരാണ്. ഞങ്ങളുടെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിന്നും അവരുടെ ഭാവിജീവിതം ഭാസുരമാകുന്നതിനു ഞങ്ങളുടെ അദ്ധ്വാനവും അതിലൂടെ സമ്പാദിച്ച പണവുമെല്ലാം ഉപയോഗികേണ്ടിവന്നു. ഭൗതീകമായി നോക്കുമ്പോള്‍ ഞങ്ങള്‍ ഇപ്പോള്‍ സമ്പന്നര്‍ അല്ലായെന്നു സമ്മതിക്കുന്നു. എത്ര സമ്പത്ത് ഉണ്ടായാലും ഇല്ലെങ്കിലും കൊച്ചു മക്കളില്‍ നിന്ന് ലഭിക്കുന്ന ഒരു ചുംബനത്തിന്റെ വില അതിനില്ലെന്ന യാഥാര്‍ഥ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അപകടകരമാണ് എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും സമൂഹത്തിലുണ്ടെന്നു പറഞ്ഞാല്‍ അത് നിഷേധിക്കാനാകില്ല. ആവോളം സ്‌നേഹം നല്‍കി വളര്‍ത്തിയാല്‍ പോലും മക്കള്‍ അത് തിരിച്ചറിയാനാകാതെ സ്വസ്ഥതയും ഹൃദയ സന്തോഷവും തകര്‍ത്തു കളയുന്നതിനുള്ള സാധ്യതകളാണ് ഇതിനുള്ള തടസ്സമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ചെറുപ്പത്തില്‍ പറഞ്ഞുകേട്ട ഒരു സംഭവ കഥ ഇവിടെ ചേര്‍ക്കുന്നത് ഉചിതമായിരിക്കും. ‘പിതാവില്ലാതെ മാതാവിന്റെ ശിക്ഷണത്തില്‍ വളര്‍ത്തപ്പെട്ട ഏക മകന്‍. യുവത്വത്തിലേക്കു പ്രവേശിച്ചതോടെ സുന്ദരിയായ യുവതിയോട് കലശലായ പ്രേമം. യുവതി അതില്‍ വലിയ താല്പര്യമൊന്നും പ്രകടിപ്പിച്ചില്ല. യുവാവിന്റെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ ഒരു നിര്‍ദേശം വെച്ചു. നിര്‍ദേശം നടപ്പാക്കാന്‍ യുവാവിനു കഴിയില്ല അങ്ങനെയെങ്കിലും അവനെ ഒഴിവാക്കാമല്ലോ എന്നായിരുന്നു അവര്‍ കരുതിയത്. ഇതായിരുന്നു നിര്‍ദേശം ‘നീ സ്‌നേഹിക്കുന്ന നിന്റെ മാതാവിന്റെ ഹ്രദയം എന്റെ മുന്‍പില്‍ കൊണ്ടുവന്നാല്‍’ ഞാന്‍ വിവാഹത്തിനു സമ്മതിക്കാം.
ഇതുകേട്ട യുവാവ് വളരെ ദുഃഖിതനായി. പ്രേമമെന്ന വികാരം വിവേകത്തെ മറികടന്നപ്പോള്‍ അവന്‍ ഓടി വീട്ടില്‍ എത്തി. രുചികരമായ ഭക്ഷണവും തയാറാക്കി. മകന്റെ വരവും പ്രതീക്ഷിച്ചു വീടിനു മുന്‍പില്‍ കാത്തിരുന്ന മാതാവിനെ പെട്ടെന്ന് കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തി വീഴ്ത്തി നെഞ്ച് നെടുകെ കീറി പിളര്‍ന്നു പറിച്ചെടുത്ത ഹൃദയവും കൈയിലേന്തി അവന്‍ കാമുകിയുടെ വീട്ടിലേക്കു അതിവേഗം ഓടി. അവിടെ എത്തിച്ചേരണമെങ്കില്‍ ചെറിയൊരു കാനന പാത പിന്നീടണം. വഴിയില്‍ കുറുകെ കിടന്നിരുന്ന ഒരു മരക്കമ്പില്‍ തട്ടി യുവാവ് മറിഞ്ഞുവീണു.
സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. വീഴ്ചയില്‍ പരിക്കേറ്റിരുന്നുവെങ്കിലും എവിടെയോ തെറിച്ചുപോയ തന്റെ കയ്യിലുണ്ടായിരുന്ന ചോരതുടിക്കുന്ന അമ്മയുടെ ഹൃദയം കണ്ടെത്താനാകാതെ യുവാവ് വിഷമിച്ചു. ഉടനെ എവിടെനിന്നോ ഒരു ശബ്ദം ‘മോനെ നിനക്ക് എന്ത് പറ്റി ഞാന്‍ ഇവിടെത്തന്നെയുണ്ട്. കാലില്‍ നിന്നും തലയില്‍ നിന്നും രക്തം കൈയില്‍ വരുന്നല്ലോ’. ശബ്ദം കേട്ട ദിക്കിലേക്ക് അവന്‍ എത്തിയപ്പോള്‍ അതാ കിടക്കുന്നു അമ്മയുടെ ഹൃദയം. മരണത്തിലും മകനെക്കുറിച്ചു കരുതലുള്ള മാതാവ്. പല കുട്ടികളും തിരിച്ചറിയാതെ പോകുന്ന മാതൃസ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സംഭവം.
നിനച്ചിരിക്കാത്ത സന്ദര്‍ഭങ്ങളില്‍ നാം അറിയാതെ തന്നെ നമ്മുടെ കുട്ടികള്‍ ചെറുപ്പത്തില്‍ അവരെ അഭ്യസിപ്പിച്ച ശരിയായ പാതകളില്‍ നിന്നും വ്യതിചലിച്ചു ദോഷ വഴികളിലേക്കും കൂട്ടുകെട്ടുകളിലേക്കും തിരിഞ്ഞു പോയെന്നു വരാം. അതിനു അവരെ പ്രേരിപ്പിക്കുന്നതോ അവര്‍ ചൂണ്ടികാണിക്കുന്നതോ ആയ സാഹചര്യങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കാം. ഒരുപക്ഷെ മാതാപിതാക്കള്‍ക്ക് പോലും അത് കണ്ടെത്തുന്നതിനോ പരിഹാരം നിര്‌ദേശിക്കുന്നതിനോ കഴിയുന്നതിനു മുന്‍പേ അത് സംഭവിച്ചിരിക്കാം. എന്നാല്‍ ദൈവഭയത്തിലും മാതൃകാപരമായും ജീവിക്കുന്ന മാതാപിതാക്കളെ സമ്പന്ധിച്ചു കുഞ്ഞുങ്ങളെ ദൈവം നല്‍കിയ അവകാശമായി തന്നെ സ്വീകരിക്കുകയും നമ്മുടെ പ്രാര്‍ത്ഥന കൊണ്ട് അവരെ വലയം ചെയ്യുകയുമാണ് കരണീയമായിട്ടുള്ളത് . കുടുംബജീവിതത്തിന്റെ പരിഹരിക്കുവാന്‍ സാധ്യമല്ലെന്നു തോന്നിക്കുന്ന വെല്ലുവിളികളിലൂടെ നാം കടന്നുപോകുമ്പോള്‍ നമ്മുടെ സ്വാര്‍ത്ഥതയെ നമുക്ക് കീഴടക്കുവാന്‍ കഴിയണം അങ്ങനെയെങ്കില്‍ അപകടകരമായ ഈ ദൗത്യം ഏറ്റെടുക്കുന്നതിലൂടെ തക്കതായ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും .
മാതാപിതാക്കന്മാരെ എന്ന നിലയില്‍ ദൈവിക മാനദണ്ഡങ്ങള്ക്കനുസൃതമായി നമ്മുടെ സമ്പത്തിനെ വിലയിരുത്തുകയും ദൈവം നമുക്ക് നല്‍കിയിട്ടുള്ള മക്കള്‍ ആകുന്ന അനുഗ്രഹിക്കപ്പെട്ട അവകാശത്തിനായി അവനെ നിത്യം സ്തുതിക്കുകയും ചെയ്യണം. നാം ആഗ്രഹിക്കുന്ന ആത്മീയ നിലവാരത്തില്‍ അവര്‍ ആയി തീര്‍ന്നിട്ടില്ല എങ്കില്‍ തന്നെയും നമ്മുടെ ദിനംപ്രതിയുള്ള പ്രാര്‍ത്ഥനകൊണ്ടും സ്‌നേഹപൂര്‍ണമായ കരുതല്‍ കൊണ്ടും അവര്‍ ദൈവം നമുക്ക് നല്‍കിയ പ്രത്യേക പ്രതിഫലം ആകുന്നു എന്ന് വെളിപ്പെടുത്തുന്ന നമ്മുടെ വാക്കുകളും നടപടികളും കൊണ്ടും ആ അവകാശത്തെ നമുക്ക് സംരക്ഷിക്കാം അങ്ങനെ ചെയ്താല്‍ കാലം ചെല്ലുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ വളരെ സമ്പന്നരാകുന്നുവെന്നു നമുക്ക് തന്നെ അനുഭവവേദ്യമാകുവാന്‍ കഴിയും .
ഈ ഭൂമിയിലായിരിക്കുമ്പോള്‍ നാം ചെയ്ത പ്രവര്‍ത്തികള്‍ ഒഴികെ മറ്റു യാതൊന്നും തന്നെ മരണത്തിനപ്പുറത്തേക്കു നമ്മെ പിന്തുടരുകയില്ല ..എന്നാല്‍ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നും ഞാനും അതിനൊരു അവകാശിയാണെന്ന് പൂര്‍ണ വിശ്വാസവും ഉറപ്പും ലഭിച്ചവര്‍ക്ക് കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സമ്പത്തു ഏതെന്നു ചോദിച്ചാല്‍ ഉത്തരമായി പറയാന്‍ കഴിയണം. ഒന്നാമതായി ദൈവീക ദാനമായി നമ്മെ ഏല്പിച്ച നമ്മുടെ കുഞ്ഞുങ്ങള്‍. രണ്ടാമതായി സ്‌നേഹത്തിലധിഷ്ടിതമായ പ്രവര്‍ത്തനങ്ങളിലൂടെയും മാതൃകാപരമായ ജീവിതത്തിലൂടെയും ആരെയെല്ലാം ഈശ്വരനിലേക്കു ആദായപെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ അവരെയും മാത്രമാണെന്ന്. ഈ തിരിച്ചറിവ് ആര്‍ക്കു ലഭിക്കുന്നുവോ അവര്‍ക്കു മാത്രമേ അമൂല്യ സ്‌നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞു അന്ധകാരത്തില്‍ തപ്പിതടയാതെ അത്ഭുത പ്രകാശത്തിലേക്ക് പ്രവേശിക്കാനാകു.