അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ (73) അന്തരിച്ചു. അസുഖ ബാധിതനായി ദീർഘ നാളായി ചികിത്സയിലായിരുന്നു . യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. അബുദാബിയുടെ 16ാമത്തെ ഭരണാധികാരിയും. പിതാവ് ശൈഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 2004 ൽ മരണമടഞ്ഞ ശേഷമാണ് യുഎഇ പ്രസിഡന്റായി ശൈഖ് ഖലീഫ ഭരണത്തിലേറുന്നത്.
സയിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. 1948 ലാണ് ഇദ്ദേഹത്തിന്റെ ജനനം. യുഎഇയുടെ അമ്പരിപ്പിക്കുന്ന വളർച്ചയ്ക്ക് നെടുനായകത്വം വഹിച്ച ഭരണാധികാരി എന്ന ഖ്യാതിയോടെയാണ് ശൈഖ് ഖലീഫയുടെ വിട വാങ്ങൽ. ആരോ ഗ്യപരമായ കാരണങ്ങളാൽ ഏറെ നാളായി പൊതു വേദികളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ശൈഖ് ഖലീഫ. പ്രസിഡന്റിന്റെ വിയോഗത്തെത്തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.