ലക്‌നൗ: ദുരൂഹ സാഹചര്യത്തില്‍ മാരകമായ പരിക്കുകളോടെ കൗമാരക്കാരി സഹായത്തിനു വേണ്ടി കരഞ്ഞ് നിലവിളിക്കുമ്പോള്‍ രംഗം മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുകയാണ് നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ കനൗജിലെ സര്‍ക്കാര്‍ ഗസ്റ്റ്് ഹൗസിനു സമീപമാണ് സംഭവം. തലയ്ക്കടക്കം മാരകമായ പരിക്കുകളാണ് 13കാരിക്ക് ഏറ്റിരിക്കുന്നത്. വേദനകൊണ്ട് പിടയുന്ന പെണ്‍കുട്ടി അവിടെ കൂടിനില്‍ക്കുന്നരോട് സഹായത്തേിന് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ആരും അത് ശ്രദ്ധിക്കുന്നില്ല. ചിലര്‍ പോലീസിനെ വിളിച്ചോയെന്നും പോലീസ് മേധാവിയുടെ നമ്പര്‍ ഉണ്ടോയെന്നും ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

മറ്റൊരു വീഡിയോയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എടുത്തുകൊണ്ട് ഒരു പോലീസുകാരന്‍ ഓട്ടോറിക്ഷയിലേക്ക് ഓടിക്കയറുന്നതും ചിലര്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് ഓട്ടോറിക്ഷയ്ക്ക് ഉള്ളിലേക്ക് മൊബൈല്‍ ഫോണ്‍ കയറ്റിയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കാണാം. ഞായറാഴ്ച കടയിലേക്ക് പോയതാണ് പെണ്‍കുട്ടി. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ഇന്നലെ ഗസ്റ്റ് ഹൗസിനു സമീപത്ത് കുട്ടി കിടക്കുന്നത് കണ്ട ഗാര്‍ഡ് ആണ് പോലീസിനെ വിവരം അറിയിച്ചത്.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഒരു ചെറുപ്പക്കാരനൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നത് കണ്ടെത്തി. എന്നാല്‍ ഇയാളുടെ ഐഡന്റിറ്റി പോലീസ് വ്യക്തമാക്കിയിട്ടില്ല.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന കാര്യം വ്യക്തമല്ല. വൈദ്യപരിശോധനയ്ക്കു ശേഷമേ ഇക്കാര്യം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കുട്ടിയെ കാണ്‍പൂരിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here