ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം ഉപേക്ഷിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി വിവിധയിടങ്ങളില്‍ ഇവര്‍ പോകുന്നതും അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മാതാവ് പൂനവും മകന്‍ ദീപകും ചേര്‍ന്ന് അഞ്ജന്‍ദാസിനെ ഉറക്കഗുളിക കലര്‍ത്തിയ മദ്യം കുടിപ്പിച്ചു. മയങ്ങിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. രക്തം പൂര്‍ണ്ണമായും പോകുന്നതിനായി മൃതദേഹം ഒരു ദിവസം വീട്ടില്‍ തന്നെ സൂക്ഷിച്ചു. ശേഷം പതിനാറ് കഷ്ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം അയല്‍വാസികള്‍ക്ക് മനസിലാവാതിരിക്കാന്‍ ആ ദിവസങ്ങളില്‍ വീടിന് പെയിന്റടിക്കുകയും ചെയ്തു.

2016ല്‍ തന്റെ ആദ്യ ഭര്‍ത്താവ് കല്ലു മരിച്ചതിന് ഒരു വര്‍ഷത്തിന് ശേഷമാണ് പ്രതിയായ പൂനം അഞ്ജന്‍ ദാസിനെ വിവാഹം കഴിക്കുന്നത്. പൂനത്തിന്റെ ആദ്യ വിവാഹത്തിലെ മകനാണ് രണ്ടാം പ്രതി കൂടിയായ ദീപക്. അഞ്ജന് ബീഹാറില്‍ മറ്റൊരു കുടുംബം കൂടിയുണ്ടായിരുന്നു. അതില്‍ എട്ടുമക്കളും. അഞ്ചന്‍ദാസിന് സമ്പാദ്യങ്ങളൊന്നുമില്ലെന്നും ജോലിക്ക് പോകാറില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.

അവിഹിത ബന്ധത്തിന്റെ പേരിലാണ് പൂനവും മകന്‍ ദീപക്കും അഞ്ജന്‍ ദാസിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും പൊലീസ് കണ്ടെടുത്തിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. അഞ്ചന്‍ദാസിന്റെ കാല്‍ ജൂണ്‍ അഞ്ചിനാണ് പൊലീസ് കണ്ടെത്തുന്നത്. അടുത്ത ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതിന് പിറ്റേന്ന് അടുത്ത സ്ഥലത്ത് നിന്ന് തലയും കണ്ടെത്തി. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയില്‍ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here