ചിലവ് ചുരുക്കലിന്റെ ഭാഗമായി ട്വിറ്ററില്‍ എലോണ്‍ മസ്‌ക് വരുത്തിയ മാറ്റങ്ങള്‍ക്കൊടുവില്‍ കമ്പനി ബാത്‌റൂമില്‍ ടോയ്‌ലറ്റ് പേപ്പര്‍ പോലുമില്ലെന്ന പരാതിയുമായി ട്വിറ്റര്‍ ജീവനക്കാര്‍. ട്വിറ്ററിന്റെ ഓഫീസുകളിലെ ടോയ്ലറ്റുകളില്‍ വേണ്ടത്ര ടോയ്ലറ്റ് പേപ്പര്‍ ഇല്ലെന്ന സംഭവം കഴിഞ്ഞ ദിവസമാണ് ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ജോലി ചെയ്യുന്നതിന് കൂലി കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിയതിനെത്തുടര്‍ന്ന്് ശുചീകരണ തൊഴിലാളികളെ മസ്‌ക് പിരിച്ചുവിട്ടതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

നിലവില്‍ ഓഫീസില്‍ ശുചീകരണത്തൊഴിലാളികളാരുമില്ല. അതിനാല്‍ വൃത്തിഹീനമായ ബാത്ത്‌റൂമുകളാണ് ഉള്ളത്. ഇത് ഒരു പരിധി വരെ ജീവനക്കാരുടെ ജോലിയെ ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പോലും കൃതൃമായി നീക്കം ചെയ്യാന്‍ ആളില്ലാത്ത് സ്ഥിതിയാണുള്ളത്. ട്വിറ്ററിന്റെ സിയാറ്റിലെ ഓഫീസ് വാടക നല്‍കാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഇവിടത്തെ ജീവനക്കാരോട് മസ്‌ക് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്വിറ്ററിന്റെ ഓഫീസില്‍ കാവല്‍, സുരക്ഷാ സേവനങ്ങള്‍ എന്നിവയും നിലവിലില്ല.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഓഫീസ് കെട്ടിടത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെയും വാടക നല്‍കിയിട്ടില്ല. 136,250 ഡോളറാണ് ഇവിടത്തെ കെട്ടിടത്തിന് വാടകയായി നല്‍കേണ്ടത്. നിലവില്‍ ട്വിറ്ററിന് കെട്ടിട ഉടമ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റിയിലും സാന്‍ഫ്രാന്‍സിസ്‌കോയിലും കൂടിയേ ഇനി ട്വിറ്ററിന് ഓഫീസുള്ളൂ. കൂടാതെ രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളുടെ വാടകയും പെന്‍ഡിങാണ്. ന്യൂയോര്‍ക്കിലെ പല ഓഫീസുകളിലെയും ക്ലീനര്‍മാരെയും സെക്യൂരിറ്റി ഗാര്‍ഡുകളെയും മസ്‌ക് പിരിച്ചുവിട്ടു. ജീവനക്കാരോട് മാത്രമല്ല സന്ദര്‍ശകരോടും മസ്‌ക് പെരുമാറുന്നത് സംബന്ധിച്ച് പരാതികളുണ്ട്. എന്നാല്‍ ഇവയോട് മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

എലോണ്‍ മസ്‌കിന്റെ കൈയ്യില്‍ ട്വിറ്റര്‍ സുരക്ഷിതമല്ലെന്ന് ട്വിറ്ററിന്റെ മുന്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി യോയല്‍ റോത്ത് പ്രതികരിച്ചിരുന്നു . കമ്പനിയില്‍ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ട്വിറ്ററിലെ പുതിയ തൊഴില്‍ സംസ്‌കാരം സ്വീകരിക്കാന്‍ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിന് ജീവനക്കാര്‍ കമ്പനിയ്ക്ക് രാജിക്കത്ത് നല്കിയതിന് പിന്നാലെ ആയിരുന്നു ഇത്. 3700 പേരെ മസ്‌ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. ആകെ 7500 ജീവനക്കാരുള്ള കമ്പനിയില്‍ 2900 പേരോളം താഴെയാണ് ഇനിയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here