ബ്രസീലിയ: ബ്രസീലില്‍ പ്രസിഡന്റായി ലുല ഡ സില്‍വ അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി പതിനായിരങ്ങളാണ് തലസ്ഥാനമായ ബ്രസീലിയില്‍ എത്തിച്ചേര്‍ന്നത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും പരിസ്ഥിതിക്കുമായി പോരാടുമെന്ന് മൂന്നാമതും രാജ്യത്തിന്റെ പ്രസിഡന്റായി അധിരമേറ്റ ലുല ഡ സില്‍വ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന ബൊല്‍സനാരോയുടെ വലതുപക്ഷ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് ഇടതുപക്ഷ വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് ലുല ഡ സില്‍വയുടെ നേതൃത്വത്തിലുളള ഇടത്പക്ഷം അധികാരത്തിലെത്തിയത്.

സത്യപതിജ്ഞയോട് അനുബന്ധിച്ച് പ്രൗഢഗംഭീരമായ പരിപാടികളാണ് തലസ്ഥാനമായ ബ്രസീലിയയില്‍ ഒരുക്കിയത്. മൂന്ന് തവണ അധികാരത്തിലെത്തുന്ന ബ്രസീലിന്റെ ഏക പ്രസഡന്റ് കൂടിയാണ് സില്‍വ. സാമ്പത്തികമായി തകര്‍ന്ന രാജ്യത്തെ പുനര്‍നിര്‍മിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ലുല തന്റെ പ്രസംഗം ആരംഭിച്ചത് തന്നെ. രാജ്യത്തെ അസംബോധന ചെയ്ത ആദ്യ പ്രസംഗത്തില്‍ പട്ടിണിയെക്കുറിച്ച് പറയവേ ലുലയുടെ കണ്ഠമിടറി. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും പരിസ്ഥിതിയ്ക്കുമായി പോരാടുമെന്ന് അധികാരമേറ്റ ശേഷം സില്‍വ പറഞ്ഞു.

35 ക്യാബിനറ്റ് മന്ത്രിമാരില്‍ 11 പേര്‍ വനിതകളാണ്. ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സില്‍വയെ പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. ആമസോണ്‍ സംരക്ഷണം പ്രധാന അജന്‍ഡയാണെന്ന പ്രഖ്യാപനംകൂടിയാണ് മറീന സില്‍വയുടെ നിയമനം. 2003 മുതല്‍ 2010 വരെ ലുല പ്രസിഡന്റായിരുന്നപ്പോള്‍ പരിസ്ഥിതി മന്ത്രിയായിരുന്നു മറീന സില്‍വ. ബൊല്‍സനാരോയുടെ കാലത്താണ് ആമസോണ്‍ മഴക്കാടുകള്‍ ഏറ്റവും കൂടുതല്‍ വെട്ടിവെളുപ്പിക്കപ്പെട്ടത്.

പരിസ്ഥിതി കൂടാതെ ആരോഗ്യം, സംസ്‌കാരം, ആസൂത്രണം, സാമൂഹ്യനീതി, കായികം, ശാസ്ത്ര സാങ്കേതിക വികസനം തുടങ്ങിയ പ്രധാന വകുപ്പുകളിലും വനിതാമന്ത്രിമാരെയാണ് ലുല നിയമിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. മുന്‍ഗാമിയായ ബൊല്‍സനാരോയുടെ കാലത്ത് ലുല ഡ സില്‍വ അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ലുലയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എതിരാളിയായ ജെയിര്‍ ബോള്‍സോനാരോ ബഹിഷ്‌ക്കരിച്ചു. പിന്‍ഗാമിക്ക് പ്രസിഡന്‍ഷ്യല്‍ അധികാരചിഹ്നം കൈമാറുന്ന പതിവ് മുടക്കിയ ബൊല്‍സനാരോ ഫ്‌ലോറിഡയിലേക്ക് യാത്ര തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here