ഭുവനേശ്വർ: ഒഡീഷ പാരാദീപ് തുറമുഖത്ത് നിന്നും ഒരു റഷ്യൻ പൗരന്റെ മൃതദേഹം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് റഷ്യക്കാരൻ മില്യാകോവ് സെർജിയെ നങ്കുരമിട്ട കപ്പലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ചക്കിടെ മരിക്കുന്ന മൂന്നാമാത്തെ റഷ്യക്കാരനാണ് ഇയാൾ.
51 വയസുകാരനായ മില്യാകോവ് എംബി അൽദ്നാ കപ്പലിലെ ചീഫ് എൻജിനീയറാണ്. മുംബയിൽനിന്നു ബംഗ്ലദേശിലെ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പൽ ഇവിടെ നങ്കൂരമിട്ടത്. പുലർച്ചെ നാലരയോടെയാണ് കപ്പലിനകത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പാരദീപ് തുറമുഖ ചെയര്‍മാന്‍ പി എല്‍ ഹരാനന്ദ് അറിയിച്ചു.
ഇതിന് മുൻപും രണ്ട് റഷ്യൻ പൗരന്മാരെ ഒഡീഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ എം പി പാവെല്‍ ആന്റോവിനെയും (66), സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ബിഡെനോവിനെ ഡിസംബർ 22ന് മുറിയിൽ മരിച്ച നിലയിലും ആന്റോവിനെ ഡിസംബർ 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു വീണുമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മരണത്തെക്കുറിച്ച് സിഐഡി അന്വേഷിക്കുന്നുണ്ട്.